‘തന്നെ വെടിവച്ച് കൊല്ലാൻ ഐപിഎസ് ഉദ്യോഗസ്ഥൻ ഉത്തരവിട്ടിരുന്നു, രക്ഷിച്ചത് മറ്റൊരു പോലീസുകാരൻ’; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മനസുതുറന്ന് വീരപ്പൻ്റെ മകൾ വിദ്യാറാണി

തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സേലം മേട്ടൂരിലെ നാം തമിഴർ കക്ഷി സ്ഥാനാർത്ഥിയും വീരപ്പന്റെ മകളുമായ വിദ്യാറാണി. താൻ കൈക്കുഞ്ഞായിരിക്കുന്ന സമയം തന്നെ വെടിവെച്ച് കൊലപ്പെടുത്താൻ ഐപിഎസ് ഉദ്യോഗസ്ഥൻ ഉത്തരവിട്ടിരുന്നുവെന്നായിരുന്നു വിദ്യാറാണി വെളിപ്പെടുത്തിയത്. അന്ന് തന്നെ രക്ഷപെടുത്തിയത് മറ്റൊരു പോലീസുകാരനായിരുന്നുവെന്നും അവർ മനസ് തുറന്നു.
അച്ഛനെക്കുറിച്ചും വിദ്യാറാണി ഓർത്തെടുത്തു. അച്ഛനെയോർത്ത് അഭിമാനമാണെന്നും അവർ പ്രതികരിച്ചു. അച്ഛൻറെ ചരിത്രവും കാൽപ്പാടുകളും ഇവിടെയാണ്. പ്രത്യേക ദൗത്യസംഘം പീഡിപ്പിച്ചവർ ഇവിടെയുണ്ട്. ജനങ്ങൾക്ക് ഇടയിലായിരുന്നു അച്ഛൻ. ജനങ്ങൾക്കെതിരായി ഒന്നും ചെയ്തില്ല. ഇക്കാര്യം ജനങ്ങളാണ് പറയുന്നത്. അതവരുടെ ഹൃദയത്തിൽ നിന്ന് വരുന്നതാണ്. വെടിയുതിർക്കാൻ ഇഷ്ടമാണ്, അതെൻറെ രക്തത്തിൽ ഉണ്ട്. പക്ഷേ ലൈസൻസില്ലാതെ തോക്കെടുക്കാനാകില്ല. ബുള്ളറ്റ് തെറിക്കും പോലെയാണ് തൻറെ വാക്കുകളുെന്നും വിദ്യാറാണി വീരപ്പൻ പറഞ്ഞു.
ഒരുവട്ടം മാത്രമാണ് താൻ ആദ്യമായതും അവസാനമായും അച്ഛനെ കണ്ടത്. ഒരേ പാത്രത്തിൽ നിന്നും കഴിച്ചു, തോക്കെടുക്കാൻ പഠിപ്പിച്ചു, മടിയിലിരുത്തി അച്ഛൻ കരഞ്ഞു. എൻറെ ജീവിതം നഷ്ടമായി. നമ്മളെ സഹായിച്ചവർക്കായി നീ ജിവിക്കണമെന്ന് പറഞ്ഞു. കർണാടകക്കാരനായ ഐപിഎസുകാരൻ മറ്റൊരു പൊലീസുകാരനോട് തന്നെ വെടിവച്ച് കൊല്ലാൻ പറഞ്ഞു. അയാൾ എന്നെ കൈയിലെടുത്ത് ജീവനായി യാചിച്ചു. അങ്ങനെയാണ് ഞാൻ മരിക്കാതിരുന്നത്. പാർലമെൻറ് തെരഞ്ഞെടുപ്പിന് ശേഷമാണ് എന്നോട് പറഞ്ഞത്. ഞാൻ അച്ഛനമ്മമാർ വളർത്തിയ കുഞ്ഞല്ല. ജനത്തിൻറെ പണത്തിലാണ് പഠിച്ചതും വളർന്നതും. ബിജെപിയോട് ജനത്തിന് വേണ്ടി എന്ത് ചെയ്യുമെന്ന് ചോദിക്കാനാകുമോ? അവർ പറയുന്നതേ എനിക്ക് ചെയ്യാനാകൂ. പോലീസ് കസ്റ്റഡിയിലെ ജനനത്തിന് പിന്നാലെ, വിദ്യാറാണി എന്ന് പേരിട്ടത് ഐപിഎസ് ഉദ്യോഗസ്ഥൻ ആയിരുന്ന ശൈലേന്ദ്ര ബാബുവാണ്. ഒരിക്കൽ മാത്രമാണ് അച്ഛനെ കണ്ടതെന്നും മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അതെന്നും വിദ്യാറാണി പറയുന്നു.
മേട്ടൂരിലെ നാം തമിഴർ കക്ഷി സ്ഥാനാർത്ഥിയായ വിദ്യാറാണി നിയമബിരുദധാരിയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൃഷ്ണഗിരിയിൽ ഒരു ലക്ഷത്തിലേറെ വോട്ട് നേടിയിരുന്നു. ബിജെപി വിട്ട് സീമാൻ്റെ പാർട്ടിയിൽ ചേരാനുള്ള കാരണവും അവർ വെളിപ്പെടുത്തി. ബിജെപിയോട് ജനത്തിന് വേണ്ടി എന്ത് ചെയ്യുമെന്ന് ചോദിക്കാനാകുമോ? അവർ പറയുന്നതേ എനിക്ക് ചെയ്യാനാകൂ എന്നായിരുന്നു വിദ്യാറാണിയുടെ മറുപടി.
