വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപണം.. ആംബുലൻസ് തടഞ്ഞ് നിർത്തി ഡ്രൈവറെ ആക്രമിച്ചു…

കൊല്ലത്ത് ആംബുലൻസ് തടഞ്ഞ് നിർത്തി ആക്രണം നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. കൊല്ലം കൊട്ടിയത്തായിരുന്നു സംഭവം. രോഗിയുമായി പോയ ആംബുലൻസ് നടുറോഡിൽ തടഞ്ഞ് നിർത്തി പ്രതികൾ ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. ആദിച്ചനല്ലൂർ സ്വദേശി ഷഫീഖ്, തൃക്കോവിൽവട്ടം സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്. ഒക്ടോബർ 28നാണ് സംഭവം നടന്നത്. മൂന്ന് യുവാക്കൾ ചേർന്നാണ് ആംബുലൻസ് തടഞ്ഞത്. കേസിലെ ഒന്നാം പ്രതി ഒളിവിലാണ്.
പ്രതികൾ ഡ്രൈവറെ ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്തു. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് ബൈക്കിലെത്തിയ യുവാക്കൾ ആക്രമണം നടത്തിയത്. ആംബുലൻസ് ഡ്രൈവർ വിപിനെ ആക്രമിച്ച പ്രതികൾ വിപിന്റെ കയ്യിലുണ്ടായിരുന്ന വസ്തുക്കൾ കവർന്നു. വാച്ചടക്കം കവർച്ച നടത്തി. കൊല്ലത്ത് തന്നെ ഒളിവിൽ കഴിയുകയായിരുന്ന 2 പ്രതികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. പ്രതികൾ സംസ്ഥാനം വിട്ട് പോകാനുള്ള സാധ്യത മുന്നിൽ കണ്ട് പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. കേസിലെ മുഖ്യപ്രതിയായ കൊട്ടിയം സ്വദേശി അൻവർ ഇപ്പോഴും ഒളിവിലാണ്.
മൂവരേയും സമാനമായ കേസുകളിൽ ഇതിന് മുമ്പും പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒളിവിൽ കഴിയുകയായിരുന്ന 2 പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറത്തിറക്കിയിരുന്നു.
തുടർന്നാണ് ഇരുവരും പിടിയിലായത്.



