ലോകകപ്പ് ഫൈനൽ ഇനി ബിഗ് സ്‌ക്രീനിൽ… തിയറ്ററുകളിൽ സൗജന്യ പ്രദർശനം

തിരുവനന്തപുരം: ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം സര്‍ക്കാര്‍ തീയറ്ററുകളില്‍ തത്സമയം പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തും കോഴിക്കോടും മത്സരം ബിഗ് സ്‌ക്രീനിൽ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമ മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കായികപ്രേമികൾക്കായി ഇത്തരമൊരു സൗകര്യം ഒരുക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കൈരളി തീയറ്ററുകളിലാണ് പ്രദര്‍ശനം നടത്താന്‍ അനുമതി നൽകിയിരിക്കുന്നത്.

കോഴിക്കോടും തിരുവനന്തപുരത്തും രണ്ട് സ്‌ക്രീനുകളിലാണ് പ്രദര്‍ശനം ഉണ്ടാവുക. ഇതിൽ തിരുവനന്തപുരത്ത് കൈരളിയിലും നിളയിലുമാകും പ്രദർശനമുണ്ടാകുക. കായിക പ്രേമികളുടെ വ്യാപകമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് സിനിമ മന്ത്രി കെഎസ്എഫ്ഡിസിക്ക് ഈ നിർദേശം നൽകിയത്. അതേസമയം, ഫുട്‌ബോള്‍ ഫൈനല്‍ മത്സരം പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി നല്‍കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ നിര്‍ദേശം നൽകിയിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം നാളെ പുലര്‍ച്ചെ നടക്കുന്ന സാഹചര്യത്തിലാണ് ഈ അവധി പ്രഖ്യാപനം. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് യാതൊരുവിധ മാറ്റവുമുണ്ടായിരിക്കില്ല.

ഫൈനല്‍ മത്സരം നടക്കുന്നതിനാല്‍ നാളെ അവധി വേണമെന്ന ആവശ്യവുമായി കുട്ടികള്‍ അടക്കം വലിയ രീതിയിൽ രംഗത്തെത്തിയിരുന്നു. വളരെ താല്‍പര്യത്തോടെയാണ് കുട്ടികള്‍ മത്സരം കാണുന്നതെന്നും, ഫൈനല്‍ മത്സരം കണ്ട് കഴിഞ്ഞ് പിറ്റേന്ന് രാവിലെ സ്‌കൂളുകളിലെത്താന്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണ് അവധി പ്രഖ്യാപിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ വ്യക്തമാക്കി. ഈ ആവശ്യം വ്യാപകമായി ഉയര്‍ന്നതോടെ മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുകയും, അദ്ദേഹത്തിന്റെ അനുമതിയോടെ അവധി പ്രഖ്യാപിക്കുകയുമായിരുന്നു എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button