വയനാട് ദുരന്തം: നിർമ്മാണം നിർത്താൻ നിർദ്ദേശിച്ചിരുന്നു, എങ്കിലും 18 പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം… എ.പി. അനിൽ കുമാർ

വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി റവന്യൂമന്ത്രി എ.പി. അനിൽ കുമാർ. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്തെ നിർമ്മാണ പ്രവൃത്തികൾ പൂർണ്ണമായി നിർത്തിവയ്ക്കാൻ അധികൃതർക്ക് നേരത്തെ തന്നെ കർശന നിർദ്ദേശം നൽകിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

മഴയുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്. പ്രവൃത്തികൾ നിർത്താൻ നിർദ്ദേശിച്ചിരുന്നതിനാൽ സാധാരണ തൊഴിലാളികൾ അപകടസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് കരുതുന്നത്. എന്നാൽ നിർമ്മാണ കമ്പനിയുമായി ബന്ധപ്പെട്ട ചില ആളുകൾ സംഭവസമയത്ത് അവിടെയുണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ അപകടത്തിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 18 ഓളം പേർ മൺകൂനയ്ക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.

തുരങ്കപാതയുടെ നിർമ്മാണത്തിനായി നീക്കം ചെയ്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന വൻ മൺകൂന കനത്ത മഴയിൽ താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. തൊഴിലാളികളുമായി സംഭവസ്ഥലത്തേക്ക് വന്ന ബസിന് മുകളിലേക്ക് ഈ മൺകൂന പൂർണ്ണമായി പതിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അപകട സ്ഥലത്തുനിന്നും രക്ഷപ്പെടുത്തിയ ആറ് പേരെ നിലവിൽ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നുണ്ട്.

മണ്ണിനടിയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നതിനെക്കുറിച്ച് പൂർണ്ണമായ ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും അഞ്ചാറു പേരെങ്കിലും ഉള്ളിൽ കുടുങ്ങിയിട്ടുണ്ടാകാം എന്നാണ് അനൗദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ പ്രദേശത്തെ മണ്ണ് വേഗത്തിൽ നീക്കം ചെയ്യുന്ന കാര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ആരെങ്കിലും ഉള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അവരെ എത്രയും വേഗം ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾക്കാണ് തങ്ങൾ പ്രാഥമിക പരിഗണന നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ, കൃഷി മന്ത്രി ടി. സിദ്ദിഖ് എന്നിവർ നേരിട്ട് സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും ദുരന്തനിവാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സന്നദ്ധപ്രവർത്തകരും വിവിധ സുരക്ഷാ സേനകളും സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.

Related Articles

Back to top button