അമ്മയുടെ മരണശേഷം എട്ടാം ക്ലാസ് മുതൽ മകളെ പിതാവ് പീഡിപ്പിച്ചു… സ്കൂൾ കൗൺസിലിംഗിൽ നടുക്കുന്ന വെളിപ്പെടുത്തൽ…

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിനാറ് വയസുകാരിയായ മകളെ അച്ഛൻ പീഡിപ്പിച്ചതായി പരാതി. സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി താൻ നേരിട്ട ക്രൂരമായ പീഡന വിവരം വെളിപ്പെടുത്തിയത്. സംഭവത്തിൽ 49കാരനായ പിതാവിനെതിരെ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ നിലവിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. കൊല്ലം ജില്ലയിലെ സ്‌കൂളിലായിരുന്നു വിദ്യാർത്ഥിനി പഠിച്ചിരുന്നത്. ഇവിടെവെച്ചു നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.
മുൻപ് വിദേശത്തായിരുന്നു പെൺകുട്ടിയും അമ്മയും അച്ഛനും താമസിച്ചിരുന്നത്. വിദേശത്തുവെച്ച് അമ്മ രോഗം ബാധിച്ച് മരിക്കുകയായിരുന്നു. അമ്മയുടെ മരണത്തിന് ശേഷം പിതാവ് തന്നെ പീഡിപ്പിച്ചതായാണ് കുട്ടി വെളിപ്പെടുത്തിയത്. ആ സമയം കുട്ടി എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. തുടർന്ന് നാട്ടിൽ എത്തിയ ശേഷവും പിതാവ് പീഡനം തുടർന്നതായി പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിൽ വ്യക്തമാക്കി. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടൂർ പൊലീസ് വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.



