‘ദൃശ്യം 3’ വിവാദത്തിൽ… ജോർജുകുട്ടിയുടെ കാർ നമ്പർ ‘അടിമാലി’ക്കാരന്റേത്… അനുവാദമില്ലാതെ നമ്പർ ഉപയോഗിച്ചെന്ന് കാട്ടി ഇടുക്കി സ്വദേശി

അടിമാലി: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ദൃശ്യം 3’ നിയമക്കുരുക്കിലേക്ക്. സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കാണിച്ച് പൊലീസിൽ പരാതി ലഭിച്ചു. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ രാജീവാണ് അടിമാലി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
തന്റെ അറിവോ സമ്മതമോ കൂടാതെയാണ് സ്വന്തം വാഹനത്തിന്റെ നമ്പർ സിനിമയിൽ വ്യാജമായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് രാജീവിന്റെ ആരോപണം. ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ്, നായകൻ മോഹൻലാൽ എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി നൽകിയിരിക്കുന്നത്.
മലയാള സിനിമയിൽ വലിയ തരംഗം സൃഷ്ടിച്ച ദൃശ്യം പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവും വാർത്തകളും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനിടയിലാണ് ജോർജുകുട്ടിയും സംഘവും സഞ്ചരിച്ച വാഹനത്തിന്റെ നമ്പറിനെച്ചൊല്ലി പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. പരാതിയിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.




