താമരശ്ശേരി ചുരത്തിൽ മരം വീണു; മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. വൈകുന്നേരം നാലരയോടെയാണ് ചുരത്തിൽ മരം വീണത്. ചുരത്തിലെ രണ്ടാം വളവിലാണ് മരം വീണത്. മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുന്നതിനായി ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി.
റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റാനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ചുരത്തിൽ മഴയില്ലാത്തത് വലിയ ആശ്വാസമാകുന്നുണ്ട്. മണിക്കൂറുകളായി തുടരുന്ന വലിയ ഗതാഗതക്കുരുക്കിൽ പെട്ട് നിരവധി യാത്രാക്കാർ കുടുങ്ങി.പ്രതികൂല കാലാവസ്ഥ ഇല്ലാത്തതിനാൽ മരം മുറിച്ചുമാറ്റുന്ന ജോലികൾ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്.
ചെറിയ ഇരുചക്ര വാഹനങ്ങൾ മുതൽ അത്യാസന്ന നിലയിലുള്ള രോഗികളുമായി പോകുന്ന ആംബുലൻസുകൾ വരെ നിലവിൽ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. രാത്രി ഒൻപത് മണിക്ക് അതിർത്തി കടക്കേണ്ട ദീർഘദൂര ബസ്സുകളും ബംഗളൂരുവിലേക്ക് പുറപ്പെട്ടവരും ഉൾപ്പെടെയുള്ളവർ ചുരത്തിൽ കുടുങ്ങിയിരിക്കുന്നത്. മരം മുറിച്ചുമാറ്റുന്ന ജോലികൾ വേഗത്തിൽ തീർത്ത് എത്രയും വേഗം വാഹനങ്ങൾ കടത്തിവിടാനുള്ള ശ്രമത്തിലാണ് അധികൃതർ.



