ഡിസിസി പ്രസിഡന്റ് വിളിച്ചിട്ടും യോഗത്തിന് വന്നില്ല, 6 കൗൺസിലർമാർക്കെതിരെ നടപടി

കുന്നംകുളം നഗരസഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറെ ചൊല്ലി കൗൺസിലർമാർക്കിടയിലെ ആഭ്യന്തര തർക്കം അച്ചടക്ക നടപടിയിലേക്ക് നീങ്ങുന്നു. ഭിന്നതകൾ പരിഹരിക്കാൻ ഡി.സി.സി പ്രസിഡന്റ് വിളിച്ചുചേർത്ത യോഗം ഒരു വിഭാഗം കൗൺസിലർമാർ ബഹിഷ്കരിച്ചതോടെയാണ് പാർട്ടി നടപടിയിലേക്ക് കടക്കുന്നത്. യോഗത്തിൽനിന്നും വിട്ട്നിന്ന ഷാജി ആലിക്കൽ, മിനി മോൺസി, രോഷിത് ഓടാട്ട്, കെ.പി. മിനി, അനീന ഷിബു, ജിഷ ബേബി എന്നീ ആറ് കൗൺസിലർമാർക്കെതിരേയാണ് നടപടിക്കൊരുങ്ങുന്നത്. നഗരസഭയിലെ തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഡി.സി.സി. ഓഫീസിൽ യോഗം ചേർന്നത്. ഇവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിനും വിശദീകരണം ചോദിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
നേതാക്കളായ ജോസഫ് ടാജറ്റ്, ജോസഫ് ചാലിശേരി, കെ.സി. ബാബു, ബിജോയ് ബാബു, അഡ്വ. സി.ബി. രാജീവ്, പി.ഐ. തോമസ്, അബ്ദുൽ ഹമീദ് എന്നിവരും കൗൺസിലർമാരായ ലെബീബ് ഹസൻ, മിഷ സെബാസ്റ്റ്യൻ, സോണി ഷാജി, ബീന ബാബു എന്നിവരും യോഗത്തിൽ പങ്കെടുത്തു. ചെയർപേഴ്സൺ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.സി.സി. നൽകിയ വിപ്പ് സ്വീകരിക്കാൻ ഈ ആറ് കൗൺസിലർമാരും തയ്യാറായിരുന്നില്ല.
പാർട്ടിയുടെ ഔദ്യോഗിക നിലപാട് തള്ളി തങ്ങളുടെ ലീഡർ ഷാജി ആലിക്കലാണെന്ന് കാണിച്ച് നഗരസഭാ ചെയർപേഴ്സന് കത്ത് നൽകിയ നടപടിയും പാർട്ടി വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. കേവല ഭൂരിപക്ഷമില്ലാതിരുന്ന 2015 ലും ഷാജി ആലിക്കലിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാരെ പിളർത്തി സി.പി.എം. സഹായത്തോടെ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനായതും നേതാക്കൾ ചൂണ്ടിക്കാട്ടി.കൗൺസിലർമാർക്കിടയിലെ തർക്കം പാർട്ടിയിലും നേതാക്കൻമാരിലും രൂക്ഷമായ ചേരിതിരിവ് സൃഷ്ടിച്ചിട്ടുണ്ട്.



