രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 8 ആനകൾ ചരിഞ്ഞു

അസമിലെ നാഗോൺ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ എട്ട് ആനകൾ ചരിഞ്ഞു. ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെത്തുടർന്ന് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ സ്ഥിരീകരിച്ചു. ഡിസംബർ 20-പുലർച്ചെ 2:17-നാണ് സംഭവം. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ്-കാംപൂർ സെക്ഷനിലാണ് അപകടമുണ്ടായത്.
20507 ഡിഎൻ സൈറംഗ് – ന്യൂഡൽഹി രാജധാനി എക്സ്പ്രസാണ് അപകടത്തിൽ പെട്ടത്. ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ടയുടൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. ഗുവാഹത്തിയിൽ നിന്ന് ഏകദേശം 126 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. അപകടം നടന്ന പ്രദേശം ആനകൾ സഞ്ചരിക്കുന്ന പ്രത്യേക ഇടനാഴിയായി അടയാളപ്പെടുത്തിയ സ്ഥലമല്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. അപകടത്തിന്റെ തീവ്രത വലുതായിരുന്നെങ്കിലും ട്രെയിനിലെ യാത്രക്കാർക്കോ റെയിൽവേ ജീവനക്കാർക്കോ പരിക്കേറ്റില്ല എന്നത് ആശ്വാസകരമായി. എന്നാൽ, പാളത്തിലുണ്ടായിരുന്ന എട്ട് ആനകൾക്ക് ജീവൻ നഷ്ടമായി.




