ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളി.. ആലപ്പുഴ കൈനകരി അനിത വധക്കേസ്…ഒന്നാം പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി

ആലപ്പുഴ: ആലപ്പുഴ കൈനകരിയിലെ അനിത വധക്കേസിൽ ഒന്നാം പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. നിലമ്പൂർ സ്വദേശി പ്രബീഷിനാണ് വധശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ആണ് വിധി പറഞ്ഞത്. കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയതാണ് കേസ്.
ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈത ആറിൽ നിന്നു കണ്ടെത്തിയത്. കേസിൽ അനിതയുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷ്, ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശി രജനി എന്നിവരാണ് പ്രതികൾ. വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു. അനിത ഗർഭണിയായതിന് പിന്നാലെയായിരുന്നു കൊലപാതകം. പാലക്കാട് ആലത്തൂരിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലൈ ഒൻപതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. കേസിൽ നാലുവർഷത്തിന് ശേഷമാണ് വിധി വരുന്നത്.


