മദ്രസയിലെ ശുചിമുറിക്കുള്ളിൽ നാല്പതോളം പെൺകുട്ടികളെ പൂട്ടിയിട്ട നിലയിൽ; സ്ഥാപനം പ്രവർത്തിച്ചിരുന്നത് അനധികൃതമായെന്നും കണ്ടെത്തൽ
മദ്രസയിലെ ശുചിമുറിക്കുള്ളിൽ നാല്പതോളം പെൺകുട്ടികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബഹ്റൈച്ചിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ് ശുചിമുറിയിൽ പൂട്ടിയിട്ടിരുന്നത്. സ്ഥാപനം പ്രവർത്തിച്ചിരുന്നത് അനധികൃതമായാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒമ്പതിനും 14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് മദ്രസയിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തിയതെന്ന് പായഗ്പൂർ സബ് കളക്ടർ അശ്വനികുമാർ പാണ്ഡെ വാർത്താഏജൻസിയോട് പറഞ്ഞു.
പഹൽവാര ഗ്രാമത്തിലെ മദ്രസയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം. സ്ഥാപനത്തിന്റെ രജിസ്ട്രേഷനും നിയമപരമായ കാര്യങ്ങളും പരിശോധിക്കാൻ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ മുഹമ്മദ് ഖാലിദിന് നിർദ്ദേശം നൽകിയിട്ടുണ്ട്. രജിസ്ട്രേഷൻ ഇല്ലാതെയാണ് മദ്രസ മൂന്നുവർഷമായി പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മദ്രസ നടത്തിപ്പുകാർക്ക് രജിസ്ട്രേഷൻ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
എട്ട് മുറികളുള്ള കെട്ടിടത്തിലാണ് മദ്രസ പ്രവർത്തിച്ചിരുന്നത്. എന്നിട്ടും എന്തിനാണ് പെൺകുട്ടികളെ ശുചിമുറിക്കുള്ളിൽ പൂട്ടിയിട്ടത് എന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ മദ്രസ അധികൃതരും കൃത്യമായ ഉത്തരം നൽകിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ, പൊലീസ് പരിശോധന നടത്തുന്നതിനിടെ ഭയന്നുപോയ പെൺകുട്ടികൾ സ്വമേധയാ ശുചിമുറിയിൽ കയറി ഒളിക്കുകയായിരുന്നു എന്നാണ് ഒരു അധ്യാപകൻ പറഞ്ഞത്.
സംഭവത്തിന് പിന്നാലെ സ്ഥാപനം അടച്ചുപൂട്ടാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് എ.എസ്.പി രാമാനന്ദ് പ്രസാദ് കുശ്വാഹ പറഞ്ഞു. പരാതികൾ ലഭിക്കുന്ന പക്ഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.