ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് യുവതി, ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിനെതിരെ പരാതി

ജാതി അധിക്ഷേപത്തിൽ മനംനൊന്ത് ജോലി ഉപേക്ഷിക്കേണ്ടി വന്നെന്ന് യുവതിയുടെ പരാതി. അയ്യങ്കാളി വിദ്യാലയത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയ പഞ്ചമിയുടെ നാലാം തലമുറക്കാരിക്കാണ് ഈ ദുരനുഭവം. ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിനെതിരെയാണ് മണ്ണടിക്കോണം സ്വദേശിയായ ജയശ്രീ പരാതി ഉന്നയിച്ചിരിക്കുന്നത്. നിന്റെ മണം കുട്ടികൾക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് ആരോപണം. ജയശ്രീ മാറനല്ലൂർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിൽ ആയ ആയിട്ടാണ് ജയശ്രീ ജോലി ചെയ്യുന്നത്. കഴിഞ്ഞ മൂന്നാം തീയതിയാണ് ലീവ് വേക്കൻസിയിൽ ജയശ്രീയെ ആയ ആയി നിയമിക്കുന്നത്.
മൂന്ന് ദിവസം ജോലി ചെയ്തതിന് ശേഷമാണ്, ജയശ്രീയെ ജോലിക്ക് വിളിച്ച സ്ത്രീ പറയുന്നത് നാളെ മുതൽ ജോലിക്ക് വരണ്ട, ബസ് കണ്ടക്ടർ അഭിലാഷിന് തന്നെക്കുറിച്ച് പരാതിയുണ്ട് എന്ന്. തന്റെ ഗന്ധം ചില രക്ഷിതാക്കൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് അഭിലാഷ് പറഞ്ഞുവെന്നും ബിന്ദു ജയശ്രീയെ അറിയിച്ചു. തുടർന്ന് ജയശ്രീ സ്കൂൾ ഹെഡ്മാസ്റ്ററോട് പരാതി പറഞ്ഞു. ഹെഡ്മാസ്റ്റർ വിളിച്ചിട്ട് അഭിലാഷ് വന്നില്ലെന്നും ജയശ്രീ പറയുന്നു. പിന്നീട് അഭിലാഷിനെ കണ്ടപ്പോൾ ജയശ്രീ ഇക്കാര്യം നേരിട്ട് ചോദിച്ചിരുന്നു. അപ്പോൾ അഭിലാഷ് പറഞ്ഞത്, ‘നീ പട്ടികജാതിയിൽപെട്ട ആളല്ലേ, നിന്റെ മണം പിടിക്കുന്നില്ലെന്ന് ചില രക്ഷിതാക്കൾ പരാതി പറഞ്ഞു, അതുകൊണ്ട് ഇനി വരണ്ട’ എന്നാണെന്നും ജയശ്രീ വ്യക്തമാക്കി. തുടർന്ന് ജോലിക്ക് വരുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു എന്നും ജയശ്രീ പറഞ്ഞു. അഭിലാഷിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.
അതേ സമയം ജയശ്രീയുടെ ആരോപണം നിഷേധിക്കുകയാണ് സ്കൂൾ അധികൃതർ. സ്വയം പിരിഞ്ഞുപോയതെന്നാണ് സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. സംഭവത്തിൽ സ്കൂൾ വിശദീകരണ കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.



