താക്കോൽ എത്തിക്കാതെ ജീവനക്കാരൻ, ശ്മശാനത്തിന്റെ പൂട്ടുപൊളിച്ച് സംസ്‌കാരം..പിന്നാലെ തീ..

ഒന്നേകാൽ വർഷമായി പ്രവർത്തിപ്പിക്കാതിരുന്ന ശ്മശാനം അറ്റകുറ്റപ്പണി നടത്തി പ്രവർത്തിപ്പിച്ചത് പൂട്ടുപൊളിച്ച്. യന്ത്രത്തകരാർമൂലം പ്രവർത്തന രഹിതമായ പുനലൂർ നഗരസഭയുടെ തൊളിക്കോട്ടെ വാതകശ്മശാനത്തിലാണ് നവീകരണത്തിനുശേഷം ആദ്യമായി പ്രവർത്തിപ്പിക്കാൻ പൂട്ട് പൊളിക്കേണ്ടിവന്നത്. താക്കോൽ സൂക്ഷിച്ചിരുന്ന ജീവനക്കാരൻ സമയത്ത് എത്താത്തതിനെത്തുടർന്ന് ശ്മശാനം പ്രവർത്തിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അനാഥാലയത്തിൽ മരിച്ച ജോണിയെന്ന 69-കാരനായ നിർമാണത്തൊഴിലാളിയുടെ മൃതദേഹമാണ് ഇവിടെ സംസ്‌കരിച്ചത്.
എന്നാൽ ശ്മശാനത്തിന്റെ ചേംബർ അശ്രദ്ധമായി പ്രവർത്തിപ്പിച്ചത് തീ പുറത്തേയ്ക്ക് ആളിപ്പടരാൻ കാരണമായി. നഗരസഭാധ്യക്ഷൻ എം എ രാജഗോപാൽ ഉൾപ്പെടെയുള്ളവർ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. നവീകരണത്തിനുശേഷമുള്ള ആദ്യത്തെ സംസ്‌കാരമായതിനാൽ നഗരസഭാധ്യക്ഷൻ എം എ രാജഗോപാലും സ്ഥിരംസമിതി അധ്യക്ഷന്മാരും എത്തിയിരുന്നു. 11 മണിക്ക് മൃതദേഹം എത്തിച്ചെങ്കിലും ശ്മശാനത്തിന്റെ താക്കോൽ സൂക്ഷിച്ചിരുന്ന ജീവനക്കാരൻ ഉണ്ടായിരുന്നില്ല. ഒരു മണിക്കൂറോളം കാത്തുനിന്നശേഷം പൂട്ടുപൊളിച്ച് ആളുകൾ അകത്തുകയറി.
12 മണിയോടെ മൃതദേഹം ചേംബറിലേക്കു മാറ്റി. വാതിൽ അടയ്ക്കാതെ ചേംബറിന്റെ ഉള്ളിൽ വാതകം തുറന്നുവിട്ട് തീകൊളുത്തിയതോടെ തീ പുറത്തേക്കാളി. ഈ സമയത്ത് ചേംബറിന് അടുത്തു തന്നെ നിൽക്കുകയായിരുന്നു
നഗരസഭാധ്യക്ഷനും മറ്റുള്ളവരും ഓടിമാറിയതിനാൽ ഇവർക്ക് പൊള്ളലേറ്റില്ല. സമയത്ത് എത്താതിരുന്ന ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യാൻ നടപടിയെടുത്തതായി നഗരസഭാധ്യക്ഷൻ പിന്നീട് അറിയിച്ചു.
2024 ഒക്ടോബർ മുതൽ പ്രവർത്തിക്കാതിരുന്ന ശ്മശാനം 15 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ പ്രവർത്തനസജ്ജമാക്കിയത്. 26 വർഷമായി പുനലൂർ നഗരസഭയിലെ പേപ്പർമിൽ ഭാഗത്ത് കടത്തിണ്ണയിൽ അന്തിയുറങ്ങിയിരുന്ന ജോണിയുടെ മൃതദേഹമാണ് ആദ്യം ഇവിടെ സംസ്‌കരിച്ചത്. സ്വന്തമായി വീടില്ലാതിരുന്ന ജോണിയെ മാസങ്ങൾക്കു മുമ്പ് കോൺഗ്രസ് നേതാവും മുൻ ജില്ലാപഞ്ചായത്ത് അംഗവുമായ എസ്ഇ സഞ്ജയ്ഖാന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് ജീവകാരുണ്യസ്ഥാപനമായ കിടങ്ങന്നൂർ കരുണാലയം അമ്മ വീട്ടിലേക്ക് മാറ്റിയിരുന്നു. 20 ദിവസം മുമ്പ്ഇദ്ദേഹം മരിച്ചു. മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ ആരുമില്ലാത്തതിനാൽ സഞ്ജയ്ഖാൻ നഗരസഭാധ്യക്ഷനുമായി സംസാരിക്കുകയും സൗജന്യമായി സംസ്‌കരിക്കാൻ നഗരസഭാധ്യക്ഷൻ തയ്യാറാവുകയുമായിരുന്നു.




