സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം; മഹാരാജാസ് കോളേജിൽ പ്രമുഖരുടെ കൂട്ടായ്മ

സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചി മഹാരാജാസ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖരുടെ വലിയ സാന്നിധ്യം. ചലച്ചിത്ര താരങ്ങളും എഴുത്തുകാരും സംവിധായകരും സാമൂഹിക പ്രവർത്തകരുമടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
ചലച്ചിത്ര നടൻ ജോജു ജോർജ്, എഴുത്തുകാരായ എൻ.എസ്. മാധവൻ, കെ.ആർ. മീര, രഞ്ജിനി ഹരിദാസ്, നടി ഗൗരി കിഷൻ, ശീതൾ ശ്യം, ബേബി ജീൻ, സംവിധായകരായ മഹേഷ് നാരായണൻ, ആഷിഖ് അബു തുടങ്ങിയവരാണ് പരിപാടിയിൽ പങ്കെടുത്തത്. സിപിഎം ജില്ലാ സെക്രട്ടറി സതീഷ്, അഭിഭാഷകൻ ഹരീഷ് വാസുദേവൻ എന്നിവരും സന്നിഹിതരായിരുന്നു.
രാജ്യത്ത് നടക്കുന്നത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്ന് നടൻ ജോജു ജോർജ് പ്രതികരിച്ചു. രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന് നേരെയുണ്ടാകുന്ന ഏത് ആക്രമണവും വലിയ തകർച്ചയുടെ തുടക്കമാണെന്നും ഇതിനെ ജനാധിപത്യപരമായി മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് സംവിധായകൻ ആഷിഖ് അബു വിമർശിച്ചു. രാജ്യം അതീവ വൈകാരികമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നേരിട്ട് ജന്തർ മന്തറിലെത്താൻ സാധിക്കാത്തതിന്റെ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഈ ഒരു ശബ്ദം വലിയ ശബ്ദമായി ഉയരണം’ എന്നായിരുന്നു സംവിധായകൻ മഹേഷ് നാരായണന്റെ പ്രതികരണം. ഡൽഹിയുടെ എല്ലാ കോണുകളിലും ഈ പ്രതിഷേധത്തിന്റെ ശബ്ദം എത്തണമെന്നും, പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥികൾക്കെതിരായ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും, മർദനമേറ്റ വിദ്യാർഥികൾ സമൂഹത്തിന് പ്രതീക്ഷ നൽകുന്നവരാണെന്നും മഹേഷ് നാരായണൻ പറഞ്ഞു. ചെറിയ പ്രായത്തിലുള്ള കുട്ടികളെ അധികാരം ഉപയോഗിച്ച് ആക്രമിക്കുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും ശീതൾ ശ്യം പ്രതികരിച്ചു.
ഇത് സംഘപരിവാറിനും ബിജെപിക്കുമെതിരായ പോരാട്ടമാണെന്നും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും ശീതൾ ശ്യം വ്യക്തമാക്കി.
അതേസമയം, അടുത്തകാലത്ത് രാജ്യത്ത് നടന്ന ഏറ്റവും ശക്തമായ പ്രതിഷേധങ്ങളിലൊന്നാണ് ഡൽഹിയിൽ കണ്ടതെന്ന് സിജെപി സമരത്തിൽ പങ്കെടുത്ത രഞ്ജിനി ഹരിദാസ് പറഞ്ഞു. പുതിയ തലമുറയുടെ ശബ്ദം അവഗണിക്കരുതെന്നും ഇന്ത്യയ്ക്ക് മാറ്റം വേണമെന്ന് അവർ തീരുമാനിച്ചിരിക്കുകയാണെന്നും രഞ്ജിനി വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിൽ ഇത്രയും വലിയ പ്രശ്നങ്ങൾ നടക്കുമ്പോഴും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ എവിടെയാണെന്ന് രഞ്ജിനി ചോദിച്ചു. ദില്ലിയിൽ ജനാധിപത്യം തകർന്നുവെന്ന വിമർശനവും അവർ ഉന്നയിച്ചു.
കേരളത്തിൽ ജനാധിപത്യ സ്വാതന്ത്ര്യം അനുഭവിക്കുന്നതിൽ ഭാഗ്യമുണ്ടെന്നും, ഡൽഹിയിൽ സാധാരണ ജീവിതത്തിലുപോലും വർഗീയതയുടെ സ്വാധീനം അനുഭവപ്പെടുന്നുവെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.
സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള മഹാരാജാസ് കോളേജിലെ കൂട്ടായ്മ, വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും വിദ്യാർഥി പ്രതിഷേധങ്ങളും വീണ്ടും സജീവ ചർച്ചയാക്കുകയാണ്. രാജ്യവ്യാപകമായി വിഷയത്തിൽ കൂടുതൽ പ്രതിഷേധങ്ങൾ ഉയരണമെന്ന ആവശ്യം പരിപാടിയിൽ പങ്കെടുത്തവർ മുന്നോട്ടുവച്ചു.




