രണ്ട് യുവാക്കൾക്ക് ഒരു കാമുകി; തർക്കത്തിനൊടുവിൽ കാമുകന്മാരിലൊരാൾ.. രണ്ടാമത്തെ കാമുകൻ അറസ്റ്റിൽ

ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഗൗരവ് റാഗ്ഡെയാണ് സുഹൃത്തും ക്രിമിനൽ പശ്ചാത്തലമുള്ളയാളുമായ ഗൗരവ് റാംഭാവു റാവുത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ റാഗ്ഡെ രണ്ടാഴ്ച മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
മുംബൈ സ്വദേശിയായ യുവതിയുമായി റാഗ്ഡെ പ്രണയത്തിലായിരുന്നു. റാഗ്ഡെ ജയിലിലായിരുന്ന കാലയളവിൽ റാംഭാവു റാവുത്ത് യുവതിയുമായി അടുപ്പത്തിലായി. പിന്നീട് ഇരുവരും നരേന്ദ്ര നഗർ പ്രദേശത്ത് ക്ലൗഡ് കിച്ചൺ ബിസിനസ് ആരംഭിക്കുകയും സമീപത്തെ വാടകവീട്ടിൽ താമസിക്കുകയും ചെയ്തു. സംഭവദിവസം ഉച്ചയ്ക്ക് യുവതി റാവുത്തിന്റെ വീട്ടിലെത്തുകയും സുഹൃത്തുക്കൾക്കൊപ്പമുള്ള പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്തു. വിവരം അറിഞ്ഞ റാഗ്ഡെ ഉടൻ വീട്ടിലെത്തി ബഹളംവയ്ക്കുകയും വീടിന് നേരെ കല്ലെറിയുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
തുടർന്ന് റാവുത്തും സുഹൃത്തുക്കളും പിൻവാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ റാഗ്ഡെ ഇവരെ പിന്തുടർന്നു. നരേന്ദ്രനഗറിലെ സുന്ദർബൻ നാലയ്ക്ക് സമീപം ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടി. വഴക്കിനിടെ റാവുത്തും സുഹൃത്ത് അഭിഷേക് വാസ്നികും ചേർന്ന് റാഗ്ഡെയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റാഗ്ഡെ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രദേശവാസികളിൽ ചിലർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റാവുത്തിനെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും ഇയാളിൽനിന്ന് കണ്ടെടുത്തു. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.



