അഞ്ച് മാസമായി തൊഴിലുമില്ല കൂലിയുമില്ല; ഓണക്കാലത്ത് പട്ടിണിയിലായി..

പുതിയ സാമ്പത്തിക വർഷം ആരംഭിച്ച് അഞ്ച് മാസം പിന്നിട്ടിട്ടും തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികൾ ആരംഭിക്കാത്തതിനെ തുടർന്ന് ഓണക്കാലത്ത് പട്ടിണിയിലായി ലക്ഷക്കണക്കിന് ഗ്രാമീണ തൊഴിലാളികൾ. എല്ലാ വർഷവും ചിങ്ങമാസത്തിലെ ഓണമെത്തുമ്പോഴേക്കും 40 മുതൽ 50 വരെ തൊഴിൽദിനങ്ങൾ പൂർത്തിയാക്കി മികച്ചൊരു വരുമാനം കൈപ്പറ്റിയിരുന്ന തൊഴിലാളികളാണ് ഇത്തവണ കടുത്ത ഉപജീവന പ്രതിസന്ധിയിലായിരിക്കുന്നത്.
സാധാരണയായി ഏപ്രിൽ ഒന്നിന് ആരംഭിക്കേണ്ട തൊഴിലുകൾ ഇത്തവണ ഒരിടത്തും തുടങ്ങിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബാക്കി പണികൾ പൂർത്തിയാക്കിയ ചുരുക്കം ചിലർക്കൊഴികെ മറ്റാർക്കും ഇത്തവണ ഒരു ദിവസത്തെ പണി പോലും ലഭിച്ചിട്ടില്ല. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസംഘടിപ്പിച്ച് ജൂലൈ ഒന്ന് മുതൽ വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ ഗ്രാമീൺ എന്ന് പേര് മാറ്റിയെങ്കിലും, പുതിയ തൊഴിലുകൾ അനുവദിക്കുന്നതിലോ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലോ യാതൊരു വ്യക്തതയും അധികൃതർക്കില്ല.



