കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി ഹസീന സയിദ്…

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി തമിഴ്നാട് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ പദവി രാജിവെച്ച ഹസീന സയിദ്. കെ സി വേണുഗോപാലിന് കേരളത്തിലെ മുഖ്യമന്ത്രിയാകാൻ വേണ്ടി തമിഴ്നാട്ടിൽ വിജയ് യുമായി സഖ്യത്തിന് ശ്രമിച്ചെന്ന് ഹസീന പറഞ്ഞു. ഡിഎംകെ സഖ്യം വിട്ട് ടിവികെയുമായി കൈകോർക്കാനുള്ള ശ്രമം അവസാന നിമിഷമാണ് തകർന്നത്. ചെന്നൈ വിമാനത്താവളത്തിലെ യോഗത്തിൽ ഇതേചൊല്ലി കോൺഗ്രസ് നേതാക്കൾക്കിടയിൽ വാക്പോരുണ്ടായതായും ഹസീന പറഞ്ഞു. രാഹുൽ ഗാന്ധി പങ്കെടുത്ത സിഇസി യോഗത്തിൽ ധാരണയിലെത്തിയ സ്ഥാനാർത്ഥി പട്ടിക കെ സി ഇടപെട്ട് അട്ടിമറിച്ചെന്നും ഹസീന ആരോപിച്ചു.
ഡിഎംകെ സഖ്യം വിടാൻ കെസി ശ്രമിച്ചു. വിജയ് യുമായി സഖ്യത്തിന് നീക്കമുണ്ടായി. കേരളത്തിൽ മുഖ്യമന്ത്രി ആകാനായിരുന്നു ശ്രമം. വിജയ് ഫാൻസിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു നീക്കം. വിജയ് കേരളത്തിലും വോട്ട് നേടിത്തരുമെന്ന് വാദിച്ചു. സ്റ്റാലിനുമായി ചർച്ചയ്ക്ക് കെസി ചെന്നൈയിൽ എത്തിയ ദിവസവും തർക്കമുണ്ടായി. വിമാനത്താവളത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ വാക്കേറ്റം ഉണ്ടായി. കേരളത്തിന്റെ മുഖ്യമന്ത്രിപദം ആണ് കെസിയുടെ സ്വപ്നം. രാഹുൽ ഗാന്ധി അംഗീകരിച്ച സ്ഥാനാർത്ഥി പട്ടിക കെസി വേണുഗോപാൽ അട്ടിമറിച്ചു. മഹിളാ കോൺഗ്രസിലെ ക്രമക്കേടുകൾ അറിഞ്ഞിട്ടും കെസി ഇടപെട്ടില്ലെന്നും ഹസീന പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷപദവി ഹസീന സയിദ് രാജിവെച്ചത്.



