കേരളത്തിന്റെ ക്ഷമ പരിശോധിക്കരുത്… പി.എം. ശ്രീയിൽ മുഖ്യമന്ത്രിക്കെതിരെ…

തൃശൂർ: പി.എം. ശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ. രാജൻ. മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി എതിർത്ത പദ്ധതിയാണ് പി.എം. ശ്രീയെന്നും കേരളത്തിന്റെ പൊതുവികാരം മറികടന്ന് പദ്ധതി നടപ്പാക്കാനാണ് മുഖ്യമന്ത്രിയും യുഡിഎഫും ശ്രമിക്കുന്നതെന്നും കെ. രാജൻ ആരോപിച്ചു പി.എം. ശ്രീ നടപ്പാക്കാൻ ശ്രമിച്ചാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും വലിയ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രക്ഷോഭങ്ങൾ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും യുഡിഎഫിനുമായിരിക്കുമെന്നും കെ. രാജൻ പറഞ്ഞു.

മതനിരപേക്ഷ കേരളത്തിന്റെ ക്ഷമ പരിശോധിക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. പി.എം. ശ്രീ പദ്ധതി വാശിയോടെ നടപ്പാക്കുന്നതിന് മുഖ്യമന്ത്രിക്ക് മേൽ എന്ത് സമ്മർദ്ദമാണുള്ളതെന്ന് വ്യക്തമാക്കണമെന്നും കെ. രാജൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ സമ്മർദ്ദമാണോ അതോ ഏതെങ്കിലും സർക്കാരിനോടുള്ള വിധേയത്വമാണോ ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി കേരളത്തോട് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. പി.എം. ശ്രീയുമായി ബന്ധപ്പെട്ട എം.ഒ.യു പിൻവലിക്കുന്നതിന് തടസമില്ലെന്ന് രേഖാമൂലം മറുപടി ലഭിച്ചിട്ടുണ്ടെന്നും കെ. രാജൻ അവകാശപ്പെട്ടു. ബിജെപി ഒഴികെ കേരളത്തിലെ മതനിരപേക്ഷ മനസ്സുകളെല്ലാം പദ്ധതി നടപ്പാക്കരുതെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിൽ അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടണം. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ എന്താണ് പി.എം. ശ്രീ പദ്ധതി നടപ്പാക്കേണ്ട അടിയന്തര സാഹചര്യമെന്നും കെ. രാജൻ ചോദിച്ചു.

മെയ് അഞ്ചിന് കേന്ദ്രം അയച്ച കത്ത് പോലും അപേക്ഷയുടെ സ്വഭാവത്തിലുള്ളതാണെന്നാണ് കെ. രാജന്റെ വാദം. പി.എം. ശ്രീ നടപ്പാക്കിയില്ലെങ്കിൽ എസ്.എസ്.കെ ഫണ്ട് നൽകില്ലെന്ന് കേന്ദ്രത്തിലെ ഏതെങ്കിലും മന്ത്രിയോ അധികൃതരോ കേരളത്തിന് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ വ്യക്തമായ മറുപടി നൽകണമെന്നും പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് പിന്നിലെ സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കണമെന്നും കെ. രാജൻ ആവശ്യപ്പെട്ടു.

Related Articles

Back to top button