‘എൽ നിനോ’ മത്തി കുറയ്ക്കും; പൊന്നുവില നൽകേണ്ടി വരും

സമുദ്ര ഉഷ്ണതരംഗങ്ങൾക്ക് കാരണമാകുന്ന എൽ നിനോ പ്രതിഭാസം കാരണം അടുത്ത വർഷം സംസ്ഥാനത്ത് മത്തിയുടെ ലഭ്യതയിൽ കുറവുണ്ടാകുമെന്ന് സിഎംഎഫ്ആർഐ. രാജ്യത്ത് സമുദ്ര മൽസ്യങ്ങളുടെ ലഭ്യതയിൽ കുറവുണ്ടാകുമെന്നും സിഎംഎഫ്ആർഐ പഠനത്തിൽ പറയുന്നു. ഇതോടെ അടുത്തവർഷം മത്തിക്ക് വലിയ വില നൽകേണ്ടിവരും.
ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ശക്തിപ്പെടുമെന്ന് കരുതുന്ന എല്‍ നിനോയുടെ പ്രത്യാഘാതം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മേയ് മാസങ്ങളില്‍ പ്രകടമാകുമെന്നാണ് കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ സ്ഥാപനം മുന്നറിയിപ്പ് നല്‍കുന്നത്. പ്രവചിക്കപ്പെട്ടതുപോലെ എല്‍ നിനോ സംഭവിക്കുകയാണെങ്കില്‍ മത്തി ലഭ്യതയില്‍ വന്‍ കുറവുണ്ടാകാനിFACടയുണ്ട്.
കടലിലെ താപതരംഗങ്ങളും താപവ്യതിയാനങ്ങളും മത്തി ഉള്‍പ്പെടെയുള്ള ചെറിയ ഉപരിതല മല്‍സ്യങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇതേതുടര്‍ന്ന് രാജ്യത്താകെ സമുദ്രമല്‍സ്യ ലഭ്യതയില്‍ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായ സമുദ്രതാപനം പവിഴപ്പുറ്റുകളുടെ നാശത്തിനും അതുവഴി ചെമ്പല്ലി പോലെ പവിഴപ്പുറ്റുകളെ ആശ്രയിച്ചു കഴിയുന്ന മല്‍സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും ലഭ്യതയെയും ബാധിക്കുമെന്നും സിഎംഎഫ്ആര്‍ഐ പഠനം പറയുന്നു.




