അട്ടപ്പാടിയിൽ ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ ശരീരഭാഗങ്ങൾ… ദുരൂഹത….

പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത തുടരുകയാണ്. പശുവിനെ മേയ്ക്കാൻ പോയവരാണ് പുഴയോരത്ത് ചാക്കുകൾ കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പുതൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ ശരീരഭാഗങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് കുറഞ്ഞത് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശരീരഭാഗങ്ങൾ എങ്ങനെ ഇവിടെ എത്തിയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. തിരിച്ചറിയൽ നടപടികളും മറ്റ് ശാസ്ത്രീയ പരിശോധനകളും പൂർത്തിയാക്കിയ ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.



