‘പ്രാഥമികമായി കുറ്റകൃത്യം നടന്നതായി മനസിലായി’… മെസി തട്ടിപ്പിൽ എഡിജിപി

കൊച്ചി: മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസിൽ വ്യാപക പരിശോധനയുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). സർക്കാരിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതെന്ന് എഡിജിപി പി. വിജയൻ പറഞ്ഞു. പ്രാഥമിക പരിശോധനയിൽ കുറ്റകൃത്യം നടന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും എഡിജിപി വ്യക്തമാക്കി.

മജിസ്ട്രേറ്റിൽ നിന്ന് സർച്ച് വാറണ്ട് നേടിയാണ് പരിശോധന നടത്തുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസ്, അഗസ്റ്റിൻ സഹോദരങ്ങളുടെ വീട്, മറ്റൊരു ബന്ധുവിന്റെ വീട് എന്നിവിടങ്ങളിലാണ് നിലവിൽ പരിശോധന നടക്കുന്നത്. അഞ്ച് സംഘങ്ങളായാണ് പരിശോധന. കേസിൽ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് രണ്ടാം പ്രതിയെന്നും എഡിജിപി അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും മറ്റ് പ്രതികളെ കണ്ടെത്തുക. ന്യൂസ് റൂമിന്റെ പ്രവർത്തനത്തെ പൊലീസ് തടസ്സപ്പെടുത്തിയിട്ടില്ലെന്നും പി. വിജയൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടില്ലെന്നും ഡിജിറ്റൽ രേഖകൾ പരിശോധിക്കുന്നതിനായി ഫോണുകൾ മാറ്റിവെക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണസംഘവും പരിശോധനയുടെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു.

ഡിജിറ്റൽ രേഖകളുടെ പകർപ്പ് ശേഖരിക്കാനുള്ളതിനാലാണ് പരിശോധന നീളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക രേഖകൾ കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് തട്ടിപ്പ് നടത്താൻ മുൻ സർക്കാർ വഴിവിട്ട സഹായം നൽകിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈവശമുണ്ടെന്നും കരാറുകൾ സുതാര്യമായിരുന്നുവെന്നും സ്പോൺസർ നേരത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button