സ്കാനിംഗ് റിപ്പോർട്ട് കണ്ട് ഞെട്ടി; കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത്

ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 33കാരിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് ഇരുപതോളം വസ്തുക്കൾ. യുവതിയുടെ വയറ്റിൽ കുടുങ്ങിക്കിടന്ന 14 പേനകൾ, 5 തടി സ്പൂണുകൾ, ഒരു മെഴുകുതിരി എന്നിവ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മാതാശ്രീ ആശുപത്രിയിലെ സർജിക്കൽ സ്പെഷ്യലിസ്റ്റ് പി. രാമചന്ദ്ര റെഡ്ഡിയാണ് ശസ്ത്രക്രിയ നടത്തിയത്.

പെത്‌ലൂരിവാരിപാലേം സ്വദേശിനിയായ യുവതിയെ അസഹ്യമായ വയറുവേദനയെ തുടർന്നാണ് കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാർ നടത്തിയ വിശദമായ സ്കാനിംഗിലാണ് യുവതിയുടെ ഉള്ളിൽ ഇത്രയധികം വസ്തുക്കൾ ഉള്ളതായി കണ്ടെത്തിയത്. ഡോ. പി. രാമചന്ദ്ര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് യുവതിയെ പരിശോധിച്ചത്.

തുടർന്ന് ലാപറോസ്കോപിക് ശസ്ത്രക്രിയയിലൂടെ വയറിന്റെ ഒരു ഭാഗത്ത് ചെറിയ ദ്വാരമുണ്ടാക്കിയാണ് ഡോക്ടർമാർ ഈ വസ്തുക്കൾ ഓരോന്നായി പുറത്തെടുത്തത്. വയറ്റിൽ നിന്ന് നീക്കം ചെയ്ത 14 പേനകളിൽ ഒന്നിന് മൂടി ഉണ്ടായിരുന്നില്ല. ഈ പേനയുടെ കൂർത്ത അറ്റം വയറിനുള്ളിൽ തുളച്ചു കയറിയതാണ് യുവതിക്ക് കടുത്ത വേദന അനുഭവപ്പെടാൻ പ്രധാന കാരണമെന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാർ വ്യക്തമാക്കി.

ഭക്ഷ്യയോഗ്യമല്ലാത്ത ഇത്തരം സാധനങ്ങൾ യുവതി എങ്ങനെ വിഴുങ്ങി എന്നത് ഏവരിലും അത്ഭുതമുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ, യുവതിക്ക് കഴിഞ്ഞ 10 വർഷമായി മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അവരുടെ പിതാവ് പറയുന്നു. ഭക്ഷണമായി കണക്കാക്കാത്തതും യാതൊരുവിധ പോഷകഗുണവുമില്ലാത്തതുമായ സാധനങ്ങൾ (പേപ്പർ, പ്ലാസ്റ്റിക്, ലോഹങ്ങൾ തുടങ്ങിയവ) നിരന്തരം കഴിക്കാൻ തോന്നുന്ന ‘പിക്ക സിൻഡ്രോം’ എന്ന രോഗാവസ്ഥയാണ് ഇതിന് കാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം.

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്നും യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രോഗിയുടെ പിതാവായ നോമുല ഹനുമന്ത റാവു പറഞ്ഞത്, അവൾ കഴിഞ്ഞ 10 വർഷമായി മാനസികരോഗം മൂലം ബുദ്ധിമുട്ടുകയായിരുന്നുവെന്നും രണ്ട് മാസം മുമ്പ് ഭർത്താവ് അവളിൽ നിന്ന് വിവാഹമോചനം നേടിയെന്നുമാണ്.

Related Articles

Back to top button