ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎയുടെ വാദത്തിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎയുടെ വാദത്തിനെതിരെ കൂടുതൽ വിവരങ്ങൾ. കയ്യാങ്കളിക്കിടെ തനിക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് തന്റെ സ്റ്റാഫാണെന്ന രമ്യയുടെ വാദം ഔദ്യോഗിക രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഒരു എംഎൽഎയ്ക്ക് സർക്കാർ അനുവദിക്കുന്ന ഔദ്യോഗിക സ്റ്റാഫ് അംഗങ്ങളുടെ പട്ടികയിൽ പാളയം പ്രദീപിന്റെ പേരില്ല. നിലവിൽ മൂന്ന് സ്റ്റാഫുകളാണ് എംഎൽഎയ്ക്ക് അനുവദിച്ചിട്ടുള്ളത്. മണ്ഡലം പ്രതിനിധിയായി ഡെപ്യൂട്ടേഷനിൽ എത്തിയ വിമൽ, ഡ്രൈവർ, മറ്റൊരു സ്റ്റാഫ് അംഗം എന്നിവരാണ് ഔദ്യോഗിക പട്ടികയിലുള്ളതെന്നാണ് വിവരം.
മുമ്പ് ആലത്തൂർ എംപിയായിരുന്ന സമയത്ത് പാളയം പ്രദീപ് രമ്യ ഹരിദാസിന്റെ സ്റ്റാഫിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ നിലവിൽ എംഎൽഎയുടെ ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ പ്രദീപിന്റെ പേരില്ല.ചിറയിൻകീഴിലെ തർക്കത്തിന് പിന്നാലെ പ്രദീപിന്റെ ഇടപെടലും കോൺഗ്രസിനുള്ളിൽ ചർച്ചയായിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പ്രദീപ് പങ്കെടുത്തത് ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കമായതെന്നാണ് വിവരം. തുടർന്ന് രമ്യ ഹരിദാസും പ്രദീപും ചേർന്ന് രാത്രി ചോദ്യം ചെയ്തയാളുടെ വീട്ടിലെത്തിയതും അവിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതുമാണ് വിവാദമായത്.
സംഭവത്തിൽ രമ്യ ഹരിദാസിന്റെ ഭാഗത്തും വീഴ്ചകളുണ്ടായെന്ന വിലയിരുത്തൽ കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനുണ്ട്. വിഷയം കൂടുതൽ വഷളാകാതിരിക്കാൻ പാർട്ടി നേതൃത്വം ഒത്തുതീർപ്പ് നീക്കങ്ങൾ നടത്തുന്നതിനിടെയാണ് പാളയം പ്രദീപിന്റെ ഔദ്യോഗിക പദവി സംബന്ധിച്ച വിവരങ്ങളും ചർച്ചയാകുന്നത്. അതേസമയം പ്രദീപിനെ തന്റെ സ്റ്റാഫിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് രമ്യ ഹരിദാസിന്റെ വിശദീകരണം. ഇക്കാര്യത്തിൽ കെപിസിസി നേതൃത്വം അന്തിമമായി എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാണ്.




