‘ഹണിട്രാപ്പിൽ കുടുക്കാൻ യുവതികളെ അയയ്ക്കുന്നു’; രാഷ്ട്രീയ എതിരാളികൾക്കെതിരെ…

തന്നെ ഹണിട്രാപ്പിൽ കുടുക്കാനും പീഡനക്കേസിൽ അകപ്പെടുത്താനും രാഷ്ട്രീയ എതിരാളികൾ ഗൂഢാലോചന നടത്തുന്നതായി മധ്യപ്രദേശ് ബിജെപി എംഎൽഎ പ്രീതം സിങ് ലോധി. യുവതികളെ തനിക്കരികിലേക്ക് അയച്ച് വശീകരിക്കാനും തുടർന്ന് ദൃശ്യങ്ങൾ പകർത്തി കെണിയിലാക്കാനുമാണ് ശ്രമമെന്നാണ് ലോധിയുടെ ആരോപണം.
ശിവ്പുരി ജില്ലയിലെ ഖനിയാധാനയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് പിച്ചോർ മണ്ഡലത്തിലെ എംഎൽഎയായ പ്രീതം സിങ് ലോധി ആരോപണങ്ങൾ ഉന്നയിച്ചത്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്.
രാഷ്ട്രീയ എതിരാളികൾ സ്ത്രീകളെ തനിക്കരികിലേക്ക് അയയ്ക്കാറുണ്ടെന്നും വശീകരിക്കുകയോ അനുചിതമായ സംഭാഷണങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നതാണ് ഇവരുടെ ലക്ഷ്യമെന്നും ലോധി പറഞ്ഞു. യുവതികൾ സമീപിക്കുമ്പോൾ തെളിവുകൾ സൃഷ്ടിക്കുന്നതിനായി കൂട്ടാളികൾ മൊബൈൽ ഫോണുമായി സമീപത്ത് നിൽക്കുമെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരമൊരു നീക്കത്തെക്കുറിച്ച് ഒരാൾ തനിക്ക് മുന്നറിയിപ്പ് നൽകിയതായും എംഎൽഎ വ്യക്തമാക്കി.



