മാസപ്പടി കേസ്: കോഴിക്കോട്ട് വീണ്ടും ഇ.ഡി പരിശോധന; എട്ട് കേന്ദ്രങ്ങളിൽ റെയ്ഡ്

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് വീണ്ടും വ്യാപക പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചി ഇ.ഡി സംഘത്തിന്റെ നേതൃത്വത്തിൽ രാവിലെ ആരംഭിച്ച പരിശോധന ഒൻപത് മണിക്കൂർ പിന്നിട്ടു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫ്ലാറ്റിലും തറവാട് വീട്ടിലും ഉൾപ്പെടെ എട്ട് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളിലേക്കും ഇ.ഡി അന്വേഷണം വ്യാപിപ്പിച്ചതായാണ് വിവരം. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ ഇ.ഡി സംഘം പരിശോധന നടത്തുന്നത്.മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഡയറിയിൽ നിന്ന് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചതായാണ് സൂചന. മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് പരിശോധനയിൽ പ്രധാനമായും അന്വേഷിക്കുന്നതെന്നാണ് വിവരം.രേഖകളും ഡിജിറ്റൽ തെളിവുകളും ഉൾപ്പെടെ പരിശോധനയുടെ ഭാഗമായി ഇ.ഡി സംഘം പരിശോധിക്കുന്നുണ്ട്. പരിശോധന പൂർത്തിയായ ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.
