വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം ഗുരുതര കുറ്റകൃത്യം, സുപ്രധാന നിരീക്ഷണങ്ങളുമായി ഹൈക്കോടതി

വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം മനുഷ്യരാശിക്കും സമൂഹത്തിനുമെതിരായ ഗുരുതര കുറ്റകൃത്യമെന്ന് ഹൈക്കോടതി. ദുർബലരായ ആളുകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ ചൂഷണം ചെയ്യുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. ഇത് ഒരിക്കലും അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. നിയമപരമായ അവയവദാനത്തോട് ജനങ്ങൾക്കുള്ള വിശ്വാസം ഇത്തരക്കാർ ഇല്ലാതാക്കിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊച്ചി കേന്ദ്രീകരിച്ചുള്ള അനധികൃത അവയവകച്ചവടക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് നജീബ് കല്ലട്രയുടെ ജാമ്യ ഹ‍ർജി തള്ളിയാണ് കോടതി നിരീക്ഷണങ്ങൾ. അവയവ കച്ചവടത്തിനായി വ്യാജരേഖയുണ്ടാക്കാൻ പ്രതി നടത്തിയ ഇടപാടുകളുടെ ഓഡിയോ സംഭാഷണമടക്കം തെളിവായുണ്ടെന്നും അതിനാൽ പ്രതിയക്ക് ജാമ്യം നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. കുന്നത്ത്നാട് പൊലീസ് എടുത്ത കേസിൽ മെയ് എട്ട് മുതൽ റിമാൻഡിലാണ് മുഹമ്മദ് നജീബ്. പൊലീസ് കേസിന് പിന്നാലെ ഇ ഡിയും അവയവ കൈമാറ്റ കേസിൽ ആശുപത്രികൾക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.

Back to top button