കേരളം ഗുണ്ടകളുടെ പറുദീസയല്ല; ഇത്തരക്കാരെ പോറ്റി വളർത്തുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും

ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതു ഗുണ്ടകളുടെ നാടല്ല, സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ്. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാണ് അനുഭവമെന്ന് മനസ്സിലാക്കുക. അർജുൻ ആയങ്കി എന്നല്ല, എല്ലാ ഗുണ്ടകളേയും നിലയ്ക്ക് നിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഗുണ്ടകളെ പോറ്റി വളർത്തുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പു വരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ക്രിമിനലുകളായ ഗുണ്ടകളെയും സമൂഹവിരുദ്ധർക്കുമെതിരെ ശക്തമായ നടപടിയുണ്ടാകും. ഇതിൽ ഒരു വിട്ടു വീഴ്ചയില്ല. ഇതിനുള്ള നടപടികൾ ഇന്നലെ തന്നെ ആരംഭിച്ചെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഓണക്കാലത്ത് ജനജീവിതത്തെ അപകടത്തിലാക്കാമെന്ന് ഒരു ഗുണ്ടയും കരുതേണ്ടതില്ല. പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ഗുണ്ടകൾ, സാമൂഹ്യവിരുദ്ധർ, കാപ്പാ കേസ് പ്രതികൾ തുടങ്ങിയവരുടെ ലിസ്റ്റ് തയ്യാറാക്കി, പൊലീസ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ജനങ്ങളെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ല. ഗുണ്ടകൾക്ക് രാഷ്ട്രീയ സംരക്ഷണം കിട്ടുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഏതു സംരക്ഷണം കിട്ടിയാലും ഇത്തരം ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ചെന്നിത്തല വ്യക്തമാക്കി.

കേരളം ഗുണ്ടകളുടെ പറുദീസയല്ല. കുറേ ആളുകൾ മനഃപൂർവം ഇറങ്ങി പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുകയാണ്. അത്തരം ആളുകളുടെ കൈകളിൽ വിലങ്ങ് വീഴുമെന്ന് തെളിഞ്ഞല്ലോ?. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി എന്തോരം വെല്ലുവിളികളായിരുന്നു?. ആരും നിയമത്തിന് അതീതരല്ല. ആരെയും നിയമത്തെ വെല്ലുവിളിക്കാൻ സംസ്ഥാനത്ത് അനുവദിക്കുന്ന പ്രശ്‌നമില്ല. ഒരു രാഷ്ട്രീയ സംരക്ഷണവും ഇക്കാര്യത്തിൽ പ്രശ്‌നമല്ല. യുഡിഎഫ് അധികാരത്തിൽ വന്നിട്ട് രണ്ടുമാസമേ ആയുള്ളു. ഞങ്ങളാരും ഇവരെ വളർത്തിയിട്ടില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Related Articles

Back to top button