ആലപ്പുഴയിൽ കനത്ത മഴയും കടൽക്ഷോഭവും; ഒരു വീട് തകർന്നു, തീരദേശത്തുള്ളവർ ..

ആലപ്പുഴ: ആലപ്പുഴയിൽ കനത്ത മഴയും കടൽക്ഷോഭവും രൂക്ഷമായി തുടരുന്നു. കടൽക്ഷോഭത്തെ തുടർന്ന് പുറക്കാട് തീരദേശത്ത് ഒരു വീട് തകർന്നു. ഇതോടെ പ്രദേശവാസികളിൽ ആശങ്ക ശക്തമായി. കനത്ത മഴയും കടലാക്രമണവും മൂലം അപകടസാധ്യത ഉയർന്ന സാഹചര്യത്തിൽ വീട്ടിൽ താമസിച്ചിരുന്നവരെ സുരക്ഷിതമായി പുറക്കാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

ഈ പ്രദേശത്തെ ഏഴോളം വീടുകൾ കടൽക്ഷോഭത്താൽ ബാധിക്കപ്പെട്ടിട്ടുണ്ട്. ബണ്ട് തകർന്ന് പത്ത് ഏക്കറോളം കൃഷി നശിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ നാളെ രാത്രിവരെ ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശത്തുള്ളവർ അതീവജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും വിനോദസഞ്ചാരവും പൂർണമായും ഒഴിവാക്കാനും നിർദേശമുണ്ട്.

ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ /ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം തീരദേശ മേഖലകളിൽ ജാഗ്രത നിർദേശം തുടരുന്നതിനിടെ കടലാക്രമണം ശക്തമായാൽ കൂടുതൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്കയിലാണ് അധികൃതർ.

Related Articles

Back to top button