റോഡരികിൽ നിൽക്കുമ്പോൾ രണ്ടുപേർ നോക്കി… പോലീസാണെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ…

പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചിറ്റാർ സീതത്തോട് സ്വദേശി ഷിജോ ജോസഫ് (34), സീതത്തോട് മൂന്ന് കല്ല് സ്വദേശി റംഷാദ് (28) എന്നിവരെയാണ് ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 22 ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സീതത്തോട് സ്കൂളിന് സമീപം റോഡരികിൽ നിന്നിരുന്ന പ്രതികളെ റോഡിലൂടെ സ്കൂട്ടറിൽ പോയ യുവാക്കൾ നോക്കിയതാണ് പ്രകോപനമായത്. ഇവർ പോലീസോ എക്സൈസ് ഉദ്യോഗസ്ഥരോ ആണെന്ന് തെറ്റിദ്ധരിച്ച പ്രതികൾ ബൈക്കിൽ പിന്തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഒന്നാംപ്രതിയായ ഷിജോ ജോസഫ് കൈവശമുണ്ടായിരുന്ന പേനാക്കത്തികൊണ്ട് സ്കൂട്ടർ ഓടിച്ചിരുന്ന യുവാവിനെ ആക്രമിച്ചു. ആക്രമണത്തിൽ യുവാവിന് വയറിലും മുഖത്തും പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.
യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ചിറ്റാർ പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നാംപ്രതി ഷിജോ ജോസഫ് ചിറ്റാർ പൊലീസ് സ്റ്റേഷനിലെ പോക്സോ കേസ് ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.



