കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു….

കൊല്ലം: കുണ്ടറയിൽ യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. വിദ്യാർഥിയെ കാണാതായെന്ന പരാതിയെ തുടർന്ന് കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്ത് പിന്നീട് വിട്ടയച്ച സിയാദ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൊലീസ് മർദനത്തിൽ ഉണ്ടായ പരിക്കുകളാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ജൂൺ 16-നാണ് വിദ്യാർഥിയെ കാണാതായെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കുണ്ടറ പൊലീസ് സിയാദിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വിദ്യാർഥിയെ കണ്ടെത്തിയതോടെ അടുത്ത ദിവസം സിയാദിനെ വിട്ടയച്ചു. പിന്നീട് നടന്ന അന്വേഷണത്തിൽ വിദ്യാർഥിയെ കാണാതായ സംഭവവുമായി സിയാദിന് ബന്ധമില്ലെന്ന് വ്യക്തമായിരുന്നു. വിട്ടയച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സിയാദ് ചികിത്സ തേടി. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. പൊലീസ് മർദനത്തിൽ വാരിയെല്ലിന് ഗുരുതര പരിക്കേറ്റതാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു. അതേസമയം, സിയാദിന് നേരത്തെ തന്നെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കസ്റ്റഡിയിലിരിക്കെ മർദിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.



