എഐ വീഡിയോ കണ്ട് ലിങ്കിൽ ക്ലിക് ചെയ്തു; വടകര സ്വദേശിയായ വയോധികന് നഷ്ടമായത് 1.37 കോടി രൂപ

വടകരയിൽ വയോധികൻ അതിനൂതന സൈബര്‍ തട്ടിപ്പിനിരയായി, 1.37 കോടി രൂപ നഷ്ടപ്പെട്ടു. എ.ഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോയും ഓൺലൈൻ ട്രേഡിങ് ആപ്പും വഴിയാണ് തട്ടിപ്പുകാർ വൻ തുക തട്ടിയെടുത്തത്. സംഭവത്തിൽ ഇരയായ വയോധികൻ സൈബര്‍ പൊലീസില്‍ പരാതി നല്‍കി.

സോഷ്യൽ മീഡിയയിൽ കണ്ട എഐ വീഡിയോയുടെ താഴെ നൽകിയിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ലിങ്കിൽ തൊട്ടതോടെ വയോധികന്റെ മൊബൈൽ ഫോൺ ഹാക്കർമാരുടെ നിയന്ത്രണത്തിലാവുകയായിരുന്നു. പിന്നീട് ഫോൺ ഹാക്ക് ചെയ്ത തട്ടിപ്പുകാര്‍ നൽകിയ നിർദ്ദേശിച്ചതനുസരിച്ച് ഇദ്ദേഹം ഒരു വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്ലിക്കേഷനും ഫോണിൽ ഇന്‍സ്റ്റാള്‍ ചെയ്തു. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത വ്യാജ ആപ്പിലൂടെ പല തവണകളായി ഇദ്ദേഹം നിക്ഷേപിച്ച 1.37 കോടി രൂപയാണ് തട്ടിപ്പുകാർ പൂർണ്ണമായും കവർന്നത്. പണം തിരികെ ലഭിക്കില്ലെന്ന് ബോധ്യമായതോടെയാണ് വയോധികൻ പൊലീസിനെ സമീപിച്ചത്. എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഇത്തരം ലിങ്കുകളിലും ആപ്പുകളിലും ജനങ്ങൾ വീഴരുതെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related Articles

Back to top button