കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ ആക്രിക്കാരന് വിൽക്കാൻ ശ്രമം…പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് സാധ്യത…

കൊച്ചി: പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന അപകടത്തിൽപ്പെട്ട മോട്ടോർ സൈക്കിൾ അനധികൃതമായി വിറ്റഴിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്കെതിരെ വകുപ്പ് തല നടപടിക്ക് സാധ്യത. അപകടത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇരുചക്ര വാഹനമാണ് ആക്രി വ്യാപാരിക്ക് കൈമാറാൻ ശ്രമിച്ചതെന്നാണ് ആരോപണം.
സംഭവം വിവാദമായതോടെ പിന്നീട് വാഹനം ആക്രി വ്യാപാരിയുടെ അടുത്ത് നിന്നും തിരികെ എത്തിച്ചതായും ആക്ഷേപമുണ്ട്. വിഷയത്തിൽ മേലുദ്യോഗസ്ഥർ റിപ്പോർട്ട് തേടിയതായാണ് വിവരം. ഇതിന് മുൻപും അനധികൃത മണൽഖനനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ടിപ്പർ ലോറികൾ നടപടിക്രമങ്ങൾ പാലിക്കാതെ വിട്ടുനൽകിയെന്ന പരാതിയിൽ ഇതേ ഉദ്യോഗസ്ഥൻ വിവാദത്തിൽപ്പെട്ടിരുന്നുവെന്നും സൂചനകളുണ്ട്. നിലവിലെ സംഭവത്തിൽ വിശദമായ അന്വേഷണം നടന്ന ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.



