പഠനം നിർത്തി അച്ഛനൊപ്പം നാട്ടിലേക്ക് മടങ്ങുംവഴി ദുരന്തം…. മൈസൂരുവിൽ വാഹനാപകടത്തിൽ നഴ്സിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

തൃശൂർ: പഠനം അവസാനിപ്പിച്ച് അച്ഛനൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥിനി മൈസൂരുവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. തൃശൂർ വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും മകൾ ആര്യ (18) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ഈ ദാരുണ സംഭവം നടന്നത്.
മൈസൂരുവിലെ ‘ആദി ചുഞ്ചനഗിരി മെഡിക്കൽ കോളേജിലെ’ ഒന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു ആര്യ. കോളേജിലെ ഹോസ്റ്റൽ താമസവും ഭക്ഷണസൗകര്യങ്ങളും ശരിയായ രീതിയിലല്ലായിരുന്നതിനെ തുടർന്ന് കടുത്ത ബുദ്ധിമുട്ടിലായിരുന്ന ആര്യ, പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെ വരാൻ തീരുമാനിക്കുകയായിരുന്നു. മകളെ കൂട്ടിക്കൊണ്ടുവരാൻ മൈസൂരുവിൽ എത്തിയതായിരുന്നു പിതാവ് സുരേന്ദ്രൻ. കോളേജിൽ നിന്നും സാധനങ്ങളെല്ലാം പാക്ക് ചെയ്ത് ആര്യയും പിതാവ് സുരേന്ദ്രനും കാറിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. മൈസൂരു പാതയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിരെ വന്ന മറ്റൊരു കാർ അമിതവേഗതയിൽ വന്ന് ശക്തമായി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിനുള്ളിൽ നിന്നും നാട്ടുകാരും പോലീസും ചേർന്നാണ് ഇരുവരെയും പുറത്തെടുത്തത്. കനത്ത പരിക്കുകളോടെ ആര്യയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പിതാവ് സുരേന്ദ്രനും പരിക്കേറ്റിട്ടുണ്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ആര്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.



