നിതിൻ രാജിന്റെ മരണം: മുൻകൂർ ജാമ്യം തേടി എം കെ റാം ഹൈക്കോടതിയിൽ

അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിൻ രാജിന്റെ ആത്മഹത്യയിലെ ഒന്നാം പ്രതി എം കെ റാം മുൻകൂർ ജാമ്യം തേടി. ഹൈക്കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. തലശ്ശേരി സെഷൻസ് കോടതി എം കെ റാമിന്റെ മുൻകൂർ ജാമ്യം തള്ളിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരായ എല്ലാ കുറ്റങ്ങളും മുൻകൂർ ജാമ്യാപേക്ഷയിൽ എം കെ റാം നിഷേധിച്ചു.
മറ്റൊരു പ്രകോപനമാണ് നിതിൻ രാജിന്റെ മരണകാരണമെന്ന് എം കെ റാം പറയുന്നു. ലോൺ വായ്പയാണ് മരണകാരണം. അതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പാലിന്റെ മുറിയിൽ വെച്ച് ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നിതിൻ ആത്മഹത്യ ചെയ്തതെന്ന് റാം വാദിക്കുന്നു. തനിക്ക് മരണത്തിൽ പങ്കില്ലെന്നും വിദ്യാർത്ഥിയെ പീഡിപ്പിക്കാനോ ആത്മഹത്യയിലേക്ക് തള്ളി വിടാനോ ഉള്ള ലക്ഷ്യമില്ലായിരുന്നുവെന്നും റാം മുൻകൂർ ജാമ്യാപേക്ഷയിൽ കൂട്ടിച്ചേർത്തു.



