കേന്ദ്രത്തിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി ഡിഎംകെ…‘

മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി ഡിഎംകെ. നാളെ തമിഴ്നാട്ടിൽ എങ്ങും കരിങ്കൊടി ഉയർത്താൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആഹ്വാനം ചെയ്തു. ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നിശബ്ദമാക്കാൻ നീക്കമെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു.
ബിജെപി കളിക്കുന്നത് തീക്കളിയാണ്, ഈ ചരിത്രപരമായ അനീതിക്കെതിരെ തമിഴ്നാട്ടിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും നാളെ കരിങ്കൊടികൾ ഉയരുമെന്നും സ്റ്റാലിൻ പറഞ്ഞു. ഇന്ത്യയുടെ പുരോഗതിക്കായി പ്രയത്നിച്ച തമിഴ്നാടിനും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും നൽകുന്ന ശിക്ഷയാണോ മണ്ഡല പുനർനിർണ്ണയമെന്നും സ്റ്റാലിൻ ചോദിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ഓൺലൈനിലാണ് ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ അടിയന്തര യോഗം സ്റ്റാലിൻ വിളിച്ചുചേർത്തത്. ഇതിന് മുന്നോടിയായി ഡിഎംകെ എംപിമാരുടെ യോഗവും ചേർന്നിരുന്നു. ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയാണെങ്കിൽ സഭയ്ക്കുള്ളിലും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്താനാണ് പാർട്ടിയുടെ തീരുമാനം. കേന്ദ്ര സർക്കാർ ഈ നീക്കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.



