ബസ് യാത്ര ഇനി സുഖകരമാകും; സീറ്റുകൾക്കിടയിലെ സ്ഥലപരിമിതി പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ

സംസ്ഥാനത്തെ സ്വകാര്യ ബസുകളുൾപ്പെടെയുള്ള സ്റ്റേജ് കാര്യേജുകളിൽ സീറ്റുകൾക്കിടയിൽ കൃത്യമായ അകലം ഉണ്ടെന്ന് ഉറപ്പുവരുത്താൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. സീറ്റുകൾക്കിടയിലുള്ള സ്ഥലം കുറവായതിനാൽ യാത്രക്കാരുടെ കാൽമുട്ടുകൾ തട്ടുന്നതായും ഇരിക്കാൻ പ്രയാസമനുഭവപ്പെടുന്നതായും പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.
സ്വകാര്യ ബസുകളിൽ സീറ്റുകൾക്കിടയിൽ നിശ്ചിത അകലം പാലിക്കുന്നില്ലെന്നും അനുവദിച്ച സീറ്റുകളെക്കാൾ കൂടുതൽ സ്ഥാപിക്കുന്നതിനാൽ യാത്രക്കാരുടെ കാൽമുട്ട് സീറ്റുകൾക്കിടയിൽ കുടുങ്ങാറുണ്ടെന്നും കാണിച്ച് പേരാമ്പ്ര സ്വദേശി ടി സി വിജീഷാണ് പരാതി നൽകിയത്. ഇതിലാണ് ഇപ്പോൾ പരിഹാരമാകുന്നത്.
സീറ്റുകളുടെ പുറകിലേക്കുള്ള അകലം 68.5 ആണെന്ന് കോഴിക്കോട് ആർടിഒ കമ്മീഷനെ അറിയിച്ചു. വാഹന പരിശോധനയിൽ നിയമലംഘനം കണ്ടെത്തുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും വാഹന നമ്പർ അറിയിച്ചാൽ ഇത്തരം നിയമലംഘനത്തിനെതിരെ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ ഉറപ്പുനൽകിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വം കർശനമായി ഉറപ്പാക്കണമെന്നും കെ ബൈജുനാഥ് നിർദേശം നൽകിയിട്ടുണ്ട്.



