തീവ്ര വർഗ്ഗീയ സംഘടനകളുടെ വോട്ട് വേണ്ട…. പിന്തുണയും വേണ്ട…. എസ്ഡിപിഐ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ജോൺ ബ്രിട്ടാസ്

കണ്ണൂർ: എൽഡിഎഫ്-എസ്ഡിപിഐ ഡീൽ ആരോപണങ്ങളിൽ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ് എംപിയും സിപിഎം നേതാവ് എം.എ. ബേബിയും. ഒരു തീവ്ര വർഗ്ഗീയ സംഘടനയുടെയും പിന്തുണയോ വോട്ടോ തങ്ങൾക്ക് ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന് യാതൊരു ആശയക്കുഴപ്പവുമില്ലെന്നും നേതാക്കൾ കണ്ണൂരിൽ വ്യക്തമാക്കി.

എസ്ഡിപിഐയെ ഇടതുപക്ഷം ശക്തിയുക്തം എതിർക്കുന്ന സംഘടനയാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. മതനിരപേക്ഷ നയത്തെ പിന്തുണയ്ക്കുന്നവർ ഉണ്ടെങ്കിൽ അവർക്ക് വോട്ട് ചെയ്യാം എന്നല്ലാതെ ഒരു വർഗ്ഗീയ സംഘടനയുമായും നീക്കുപോക്കില്ല. തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഒറ്റ പാർട്ടി പ്രവർത്തകൻ പോലും വിമതർക്കൊപ്പം പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്ഡിപിഐ-സിപിഎം ബന്ധം എന്നത് വെറും ‘കനഗോലു ക്യാപ്സൂൾ’ ആണെന്ന് എം.എ. ബേബി പരിഹസിച്ചു. ആദ്യം സിപിഎം-ബിജെപി ഡീൽ എന്ന് പറഞ്ഞവർ ഇപ്പോൾ പുതിയ ആരോപണവുമായി വരികയാണ്. എസ്ഡിപിഐ വർഗ്ഗീയ നിലപാട് തിരുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പിന്തുണ പ്രഖ്യാപിച്ചാൽ വോട്ട് ചെയ്യരുത് എന്ന് പറയാൻ കഴിയില്ലെങ്കിലും അവരുമായി ഒരു ചർച്ചയ്ക്കും പാർട്ടി തയ്യാറല്ലെന്നും ബേബി വ്യക്തമാക്കി.

സ്ത്രീകളെ ജനറൽ സീറ്റിൽ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയെ എം.എ. ബേബി തള്ളി. ഇത്തരം നിലപാടുകളോട് സിപിഎമ്മിന് യോജിപ്പില്ല. കേരള സമൂഹത്തിൽ ഇപ്പോഴും സ്ത്രീ തുല്യതാ ബോധം കുറവാണെന്നും പി.കെ. ശ്യാമളയെപ്പോലുള്ളവർ സ്ഥാനാർത്ഥിയായപ്പോൾ നേതാവിന്റെ ഭാര്യ എന്ന് വിളിച്ച് ആക്ഷേപിച്ചത് ശരിയായില്ലെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടിയിൽ നിന്ന് കൂടുതൽ സ്ത്രീകൾ സ്ഥാനാർത്ഥികളാകേണ്ടതായിരുന്നു എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.

Related Articles

Back to top button