അരൂരിൽ കാർ ഡിവൈഡറിലിടിച്ച് അപകടം…. ഗുരുതരമായി പരിക്കേറ്റ വെന്നിയൂർ സ്വദേശിനി അന്തരിച്ചു

കൊച്ചി: അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായ ആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക് വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ് ഉണ്ടായിരുന്നത്.

സമീറയുടെ മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈ പുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതനം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിന്റെ എയർബാഗ് പൊട്ടി പുറത്ത് വന്നതായി അറിയുന്നു. സംഭവത്തിൽ അരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ ആരംഭിച്ചു. ഷിംല, സിനിയാസ്, ശാമിസ്, ഷെസിൻ എന്നിവരാണ് മക്കൾ. മൃതദേഹം അരൂക്കുറ്റി ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. ഇന്നലെ രാത്രിയോടെ കരിമ്പിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.

Related Articles

Back to top button