സ്ഥാനാർത്ഥി നിർണ്ണയ ചർച്ച; അവസാനഘട്ടത്തിലും സമ്മർദ്ദവുമായി എംപിമാർ, സീറ്റിനായി കെ സുധാകരനും അടൂർ പ്രകാശും

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അന്തിമ വട്ട ചര്‍ച്ചകള്‍ ദില്ലിയില്‍ പുരോഗമിക്കുമ്പോള്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി ധാരണ തള്ളി കെ സുധാകരനും അടൂര്‍ പ്രകാശും. ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ടെന്നും സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചാല്‍ ശാസന നേരിടേണ്ടി വരുമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും തിരിച്ചടിച്ചു. സുധാകരന്‍ അനുകൂലികള്‍ കെ പിസിസിയിലേക്ക് പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ സുധാകരനെ അനുനയിപ്പിക്കാന്‍ സണ്ണി ജോസഫ് തന്നെ ഇടപെട്ടു. സിറ്റിംഗ് മണ്ഡലങ്ങളായ പെരുമ്പാവൂരിലെയും, സുല്‍ത്താന്‍ ബത്തേരിയിലെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഹൈക്കമാന്‍ഡ് നിലപാട് നിര്‍ണ്ണായകമാകും



