മാനന്തവാടിയിൽ ആത്മഹത്യ ചെയ്ത സജീറിന്റെ ഭാര്യ നജ്‌മത്തിന്റെ പ്രാഥമിക മൊഴിയെടുത്ത് പോലീസ്, താൻ നിരപരാധിയെന്ന് ബാപ്പു

മാനന്തവാടിയിൽ ആത്മഹത്യ ചെയ്ത സജീറിന്റെ ഭാര്യ നജ്‌മത്തിന്റെ പ്രാഥമിക മൊഴിയെടുത്ത് പോലീസ്. കർണാടകയിലെ കുട്ടയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് പെട്രോൾ വാങ്ങിയത് എന്ന് നജ്‌മത്ത് മൊഴി നൽകി. ആത്മഹത്യ ചെയ്യാൻ പോകുന്ന വിവരം അറിയില്ലായിരുന്നു എന്നും മൊഴി നൽകിയതായി സൂചനയുണ്ട്. സജീറിന്റെ ഭാര്യയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. സജീർ വീഡിയോയിൽ ആരോപണം ഉന്നയിച്ച ബാപ്പുവിനെയും, റഫീഖിനെയും പോലീസ് ഉടൻ ചോദ്യം ചെയ്യും. ബാപ്പുവിന്റെ വീട്ടിലെ സിസിടിവികളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
അതേ സമയം, താൻ നിരപരാധിയാണന്നും, തനിക്കെതിരെ നടക്കുന്നത് തെറ്റായ പ്രചരണമാണെന്നും ആരോപണവിധേയനായ ഇ സി ബാപ്പു വാർത്താക്കുറിപ്പിൽ അറിയിച്ചു. തന്റെ കെട്ടിടം സജീറിന് വാടകയ്ക്ക് നൽകിയതാണെന്നും, മാസങ്ങളായി വാടക നൽകാറില്ലെന്നും ബാപ്പു പറയുന്നു. 3 വർഷമായി താനാണ് കട നടത്തുന്നത്. സജീറിന് 25 ലക്ഷം രൂപ നൽകിയെന്നും ബാപ്പു വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് കാറിൽ തീകൊളുത്തി കുടുംബം കൂട്ട ആത്മഹത്യ ശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ കണ്ണൂർ സ്വദേശി സജീർ മരിച്ചു. ഭാര്യയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . സജീർ പുറത്തുവിട്ട വീഡിയോയിൽ മാനന്തവാടി സ്വദേശിയായ വ്യാപാരി ഇ സി ബാപ്പുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.



