‘പോസ്റ്ററിൽ എംപിയില്ല’… നെഹ്റു ട്രോഫി പോസ്റ്ററിൽ നിന്ന് കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചിത്രവും…

ആലപ്പുഴ: പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേരും ചിത്രവും ഒഴിവാക്കിയതായി പരാതി. ആലപ്പുഴ ജില്ലാ ഭരണകൂടം പുറത്തിറക്കിയ പോസ്റ്ററിലാണ് എംപിയുടെ പേരോ ചിത്രമോ ഉൾപ്പെടുത്താതിരുന്നത്. കൊടിക്കുന്നിൽ സുരേഷ് എംപിയായ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലാണ് കുട്ടനാട് ഉൾപ്പെടുന്നത്. നെഹ്റു ട്രോഫി വള്ളംകളിക്കായി ഭൂരിഭാഗം ചുണ്ടൻ വള്ളങ്ങളും എത്തുന്നതും കുട്ടനാട്ടിൽ നിന്നാണ്.

എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന കാലത്തെ നെഹ്റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററുകളിൽ പോലും കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയിരുന്നുവെന്ന് എംപി അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയതിൽ എംപിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. വള്ളംകളി നടക്കുന്ന ദിവസം കൊടിക്കുന്നിൽ സുരേഷ് വിട്ടുനിന്നേക്കുമെന്നും സൂചനയുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണിതെന്നാണ് എംപി അനുകൂലികളുടെ ആരോപണം. നേരത്തെ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കോൺഗ്രസിനുള്ളിൽ ഭിന്നത പ്രകടമായിരുന്നു. പ്രകൃതിദുരന്തം ബാധിച്ച കുട്ടനാട്ടിലേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മന്ത്രിമാരും നടത്തിയ സന്ദർശനത്തിൽ കൊടിക്കുന്നിൽ സുരേഷ് പങ്കെടുത്തിരുന്നില്ല. പിന്നീട് എംപി ഒറ്റയ്ക്കാണ് കുട്ടനാട് സന്ദർശിച്ചത്. അതേസമയം, ശനിയാഴ്ചയാണ് 72-ാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്. നിലവിലെ ജേതാക്കൾ വീയപുരം ജലരാജാവാണ്. വള്ളംകളിക്ക് മുന്നോടിയായി പോസ്റ്റർ വിവാദം കൂടി ഉണ്ടായതോടെ സംഭവം രാഷ്ട്രീയ ചർച്ചയാകുകയാണ്.

Related Articles

Back to top button