കേരളത്തിൽ എയിംസ് വരും മറ്റേ മോനേ! യെന്ന് സുരേഷ് ഗോപി അന്ന് പറഞ്ഞു, പക്ഷേ ഇക്കുറിയും കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിച്ചു

എയിംസ് വരുമെന്ന് സുരേഷ് ഗോപിയുടെ പ്രഖ്യാപനം ഇത്തവണയും നടപ്പായില്ല. ഈയടുത്താണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിവാദ പ്രസംഗം നടത്തിയത്. കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. പരാമർശത്തിനെതിരെ വ്യാപക വിമർശനമുയർന്നു. നേരത്തെ എയിംസ് തൃശൂരോ, ആലപ്പുഴയോ, തിരുവനന്തപുരമോ വരുമെന്നും കേരളം ഭൂമി നൽകിയില്ലെങ്കിൽ പൊള്ളാച്ചിയിലേക്ക് പോകുമെന്നും സുരേഷ് ഗോപി പ്രസ്താവന നടത്തിയിരുന്നു. പിന്നീട് സുരേഷ് ഗോപിയുടെ പ്രസ്താവനകൾക്കെതിരെ ഗതാഗത മന്ത്രി ഗണേഷ് കുമാർ രംഗത്തെത്തി.
തുടർന്നാണ് അദ്ദേഹത്തിന്റെ പരാമർശമുണ്ടായത്. എന്നാൽ, കേന്ദ്ര ബജറ്റിൽ ഇക്കുറിയും കേരളത്തിന് എയിംസ് അനുവദിച്ചില്ല. കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യമാണ് ഇക്കുറിയും അവഗണിച്ചത്. ആരോഗ്യ രംഗത്ത് മുന്നിൽ നിൽക്കുന്ന കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം അതിവേഗ റെയിൽ ഇടനാഴി, വിഴിഞ്ഞം പദ്ധതി എന്നിവക്കും കേരളത്തെ പരിഗണിച്ചില്ല.
ധനമന്ത്രി നിർമ്മല സീതാരാമൻ പൂർത്തിയാക്കുമ്പോൾ കേരളത്തിന് നിരാശയാണ് ബാക്കിയായത്. എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലം. വേഗ റെയില്‍ ഇടനാഴിയിലും കേരളത്തെ പരിഗണിച്ചില്ല. മുംബൈ – പൂനെ, പൂനെ – ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ദില്ലി – വാരാണസി, വാരാണസി – സിലിഗുരി എന്നീ അതിവേഗ റെയില്‍വേ ഇടനാഴി പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിനെ തഴയുകയായിരുന്നു. അപൂര്‍വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിര്‍ത്തിയാൽ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനില്ല.




