ഗുരുവായൂർ ദേവസ്വത്തിലെ നിയമനം; നിർണായക നടപടിയുമായി ഹൈക്കോടതി

ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. നിയമനത്തിൽ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ അധികാരം റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻറേതാണ് നിർണായക നടപടി. നിയമനത്തിനുള്ള അധികാരം ദേവസ്വം മാനേജ്മെൻ്റ് കമ്മിറ്റിക്ക് നൽകി. നിയമനത്തിനുള്ള നിലവിലെ വിജ്ഞാപനങ്ങൾ റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ടസമിതിയെയും ഹൈക്കോടതി നിയോഗിച്ചു. ജസ്റ്റിസ് പിഎൻ രവീന്ദ്രൻ (റിട്ട) സമിതിക്ക് നേതൃത്വം നൽകും. ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി അഡ്മിനിസ്ട്രേറ്റർ, അഡ്വക്കേറ്റ് കെ. ആനന്ദ് എന്നിവരും സമിതിയിലുണ്ടാകും. നിയമന പ്രക്രിയയുടെ മേൽനോട്ടത്തിനും നിയന്ത്രണത്തിനുമായി രൂപീകരിച്ച പ്രത്യേക സമിതിയുടെ കാലാവധി ഒരു വർഷത്തേക്കായിരിക്കും.
അതേസമയം, റിക്രൂട്ട്മെൻറ് ബോർഡ് വഴി നടന്ന നിയമനങ്ങളെ ഈ വിധി ബാധിക്കില്ലെന്നും ഉത്തരവിലുണ്ട്. ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങൾ നടത്താൻ കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിന് (കെഡിആർബി) അധികാരമില്ലെന്നാണ് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയത്. ഗുരുവായൂർ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്കും ദേവസ്വത്തിന് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തസ്തികകളിലേക്കും ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അനുമതി നൽകുന്ന കെഡിആർബി സെക്ഷൻ 9 നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അധികാരം ഹൈക്കോടതി റദ്ദാക്കിയത്.



