പബ്ജിയിൽ തോറ്റതിന് നാല് കുടുംബാംഗങ്ങളെ വെടിവച്ച് കൊലപ്പെടുത്തി; 17 കാരന്…
ഓൺലൈൻ ഗെയിമായ പബ്ജിയിൽ തോറ്റതിന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പതിനേഴുകാരന് ശിക്ഷ വിധിച്ച് കോടതി. പാക്കിസ്ഥാനിലെ ലഹോറിലാണ് സംഭവം. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ കൗമാരക്കാരൻ 14 വയസ്സുള്ളപ്പോഴാണ് കുടുംബത്തിലെ നാല് പേരെ വെടിവച്ച് കൊലപ്പെടുത്തിയത്. അമ്മയെയും സഹോദരനെയും രണ്ട് സഹോദരിമാരെയും കൊലപ്പെടുത്തിയ സെയ്ൻ അലി എന്ന 17 കാരന് 100 വർഷം തടവ് ശിക്ഷയാണ് ലഹോർ കോടതി വിധിച്ചത്.
2022ലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അന്ന് 14 വയസ്സ് മാത്രം പ്രായമുള്ള സെയ്ൻ അലി ദിവസവും മണിക്കൂറോളം പബ്ജി കളിക്കാൻ ചെലവിട്ടിരുന്നു. മുറിയിൽ അടച്ചിരുന്നു ഓൺലൈൻ ഗെയിം കളിക്കുന്നതിന് അമ്മ നഹിദ് മുബാറക്ക് വഴക്കുപറയുന്നതും പതിവായിരുന്നു. പലപ്പോഴും കളിയിൽ തോൽക്കുമ്പോൾ സെയ്ൻ അലി അക്രമ സ്വഭാവം കാട്ടിയിരുന്നു. സംഭവ ദിവസവും കളിയിൽ തോറ്റ ദേഷ്യത്തിന് വീട്ടിൽനിന്ന് തോക്കെടുത്ത് ഉറങ്ങിക്കിടന്ന 45 വയസ്സുള്ള അമ്മയേയും 20 വയസ്സുള്ള സഹോദരനെയും 15ഉം 10 ഉം വയസ്സുള്ള രണ്ട് സഹോദരിമാരെയും സെയ്ൻ അലി വെടിവച്ച് കൊന്നു. കോടതിയിൽ കുറ്റം സമ്മതിച്ച പ്രതിക്ക് ഓരോ കൊലപാതകത്തിനും 25 വർഷം വീതം ആകെ 100 വർഷമാണ് തടവ് ശിക്ഷ വിധിച്ചത.് ഇതിനുപുറമെ 40 ലക്ഷം പാക്ക് രൂപ പിഴയും വിധിച്ചു.