വൻ സ്വർണശേഖരം കണ്ടെത്തി.. ഖനനം ചെയ്തെടുക്കുന്നതിനും ലേലം ചെയ്യുന്നതിനുമുള്ള നടപടികൾ ഉടനടി ആരംഭിക്കും
ഒഡീഷയിലെ ആറ് ജില്ലകളിൽ നിന്ന് സ്വർണശേഖരം കണ്ടെത്തിയതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ദിയോഗഡ്. സുന്ദർഗഡ്, നബരംഗ്പൂർ, കിയോഞ്ജർ, അംഗുൽ, കോരാപുട്ട് എന്നിവിടങ്ങളിലാണ് സ്വർണ നിക്ഷേപം കണ്ടെത്തിയത്. സ്വർണം ഖനനം ചെയ്തെടുക്കുന്നതിനും ലേലം ചെയ്യുന്നതിനുമുള്ള നടപടികൾ ഉടനടി ആരംഭിക്കും. കൂടാതെ മയൂർഭഞ്ച്, മൽക്കാൻഗിരി, സാംബൽപൂർ, ബൗധ് എന്നിവിടങ്ങളിൽ പര്യവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. 2025 മാർച്ചിൽ മന്ത്രി ബിഭൂതി ഭൂഷൺ ജെന ഇക്കാര്യം നിയമസഭയിൽ അറിയിച്ചിരുന്നു.
സ്വർണ ശേഖരം കണ്ടെത്തിയ പ്രദേശങ്ങളിൽ തൊഴിൽ, നിക്ഷേപം, ഖനനം, ഗതാഗതം, പ്രാദേശിക സേവനം തുടങ്ങി നിരവധി മേഖലകളിൽ വൻ വികസനം ഉണ്ടാകാനുള്ള സാധ്യത വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഏകദേശം 10 മുതൽ 20 മെട്രിക് ടൺ സ്വർണം വരെ ആറ് ജില്ലകളിൽ നിന്ന് ഖനനം ചെയ്യാൻ സാധിക്കുമെന്നാണ് വിദഗ്ധർ കരുതുന്നത്. കഴിഞ്ഞ വർഷം ഇന്ത്യ ഏകദേശം 700 -800 മെട്രിക് ടൺ സ്വർണം ഇറക്കുമതി ചെയ്തിരുന്നു. ആഭ്യന്തര സ്വർണ ഉത്പാദനം വളരെ കുറവാണ്. അതിനാൽ തന്നെ ഒഡീഷയിൽ ഖനനം തുടങ്ങിയാൽ അത് ഇന്ത്യയുടെ സ്വർണവിപണിക്ക് മുതൽക്കൂട്ടായിരിക്കും. ദിയോഗഡിലെ ഖനിയാണ് ആദ്യം ലേലം ചെയ്യുന്നത്.



