കൊടുംകാട്ടിലെ ഗുഹക്ക് പുറത്ത് സാരിയും വസ്ത്രങ്ങളും! സ്ഥലത്തെത്തിയ പൊലീസുകാര്‍ ഞെട്ടി.. പരിശോധനയിൽ കണ്ടത്..
ഉത്തര കന്നട ജില്ലയിലെ ഗോഖര്‍ണയിലെ മലമുകളിലെ കൊടുംകാട്ടിലെ ഗുഹയ്ക്കുള്ളിൽ കഴിയുകയായിരുന്ന റഷ്യൻ പൗരയായ യുവതിയെയും ഇവരുടെ ആറും, നാലും വയസുള്ള രണ്ടു പെണ്‍കുട്ടികളെയും രക്ഷപ്പെടുത്തി. ഗോഖര്‍ണയിലെ രാമതീര്‍ത്ഥ കുന്നിലെ കൊടുംകാടു നിറഞ്ഞ ഏറെ അപകടസാധ്യതയുള്ള കുന്നിൻമുകളിലെ ഗുഹയ്ക്കുള്ളിൽ രണ്ടാഴ്ചയോളമാണ് ആരുമറിയാതെ കഴിഞ്ഞത്.
മണ്ണിടിച്ചൽ സാധ്യതയുള്ള പ്രദേശത്ത് വിനോദ സഞ്ചാരികളുടെയടക്കം സുരക്ഷ മുൻനിര്‍ത്തി ഗോഖര്‍ണ പൊലീസ് ജൂലൈ ഒമ്പതിന് വൈകിട്ട് സ്ഥലത്ത് പട്രോളിങിനായി എത്തിയപ്പോഴാണ് ഗുഹക്ക് സമീപം സാരിയും മറ്റു വസ്ത്രങ്ങളും കണ്ട് പരിശോധിക്കുന്നതും ഇവരെ കണ്ടെത്തിയതും.
അടുത്തിടെ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായിരുന്നു. ഗുഹയ്ക്കുള്ളിൽ ആരോ താമസിക്കുന്നുണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തി പരിശോധന നടത്തിയതെന്ന് ഗോഖര്‍ണ സ്റ്റേഷനിലെ പൊലീസ് ഇന്‍സ്പെക്ടര്‍ എസ്ആര്‍ ശ്രീധര്‍ പറഞ്ഞു. റഷ്യൻ പൗരയായ നിന കുടിന (40), ഇവരുടെ രണ്ടു പെണ്മക്കളായ പ്രീമ (6), എമ (4) എന്നിവരാണ് ഗുഹയ്ക്കുള്ളിൽ അപകടകരമായ സാഹചര്യത്തിൽ കഴിഞ്ഞത്. ഗുഹയ്ക്ക് പുറത്ത് സാരിയും മറ്റു വസ്ത്രങ്ങളുമടക്കം കണ്ടതോടെയാണ് സംശയം തോന്നിയ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തിയത്. ഗുഹക്കുള്ളിൽ മരതടികളും മറ്റു ഉപയോഗിച്ചാണ് ഇവര്‍ താത്കാലിക ഷെഡ്ഡ് ഒരുക്കിയിരുന്നത്.



