കവർച്ച നടന്നത് പോലീസ് സ്റ്റേഷന്റെ തൊട്ടടുത്ത്.. കവർന്നത് 3.5 ലക്ഷത്തിലേറെ രൂപ.. സിസിടിവി ദൃശ്യങ്ങൾ പുറത്ത്..
തൊടുപുഴയിൽ നഗരത്തിലെ വ്യാപാരസ്ഥാപനത്തിൽ വൻ കവർച്ച. കടയുടെ ഷട്ടർ പൊളിച്ച് കയറിയ കള്ളൻ മൂന്നര ലക്ഷം രൂപയിലേറെ കവർന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തൊടുപുഴ പോലീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
ഗൃഹോപകരണങ്ങളും സ്കൂൾ സാമഗ്രികളും വിൽക്കുന്ന കടയിലായിരുന്നു മോഷണം. കടയുടെ മുൻവശത്തെ ഷട്ടർ പകുതി ഉയർത്തിയാണ് അകത്ത് സൂക്ഷിച്ചിരുന്ന 3,59,000 രൂപ കവർന്നത്. രാവിലെ കടയിലെത്തിയ ജീവനക്കാരാണ് മോഷണ വിവരം പുറത്തറിയിച്ചത്. തുടർന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു. അതിൽ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ വ്യക്തമാണ്.
തൊടുപുഴ പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള സ്ഥാപനത്തിലാണ് കവർച്ച നടന്നതെന്നതാണ് ഞെട്ടിക്കുന്ന സംഭവം. കടയിലേക്കുള്ള പുതിയ സ്റ്റോക്കിനുൾപ്പെടെ നൽകാൻ മാറ്റിവച്ച പണമാണ് അപഹരിക്കപ്പെട്ടത്. സ്ഥാപനത്തിൻ്റെ ഘടനയെക്കുറിച്ചും, പണം സൂക്ഷിച്ചതിനെക്കുറിച്ചുമെല്ലാം ധാരണയുള്ള ആളാണ് മോഷണം നടത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം. സംശയമുള്ളവരുടെ പേരുവിവരങ്ങളുൾപ്പെടെ സ്ഥാപനത്തിലെ ജീവനക്കാരിൽ നിന്നും കടയുടമയിൽ നിന്നും പോലീസ് ശേഖരിച്ചിച്ചുണ്ട്.




