മദ്യക്കുപ്പി തിരിച്ചു നല്‍കിയാല്‍ 20 രൂപ…. പദ്ധതി നിര്‍ത്തിയത്…

തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ വാങ്ങി 20 രൂപ റീഫണ്ട് നൽകുന്ന പദ്ധതി നിർത്തലാക്കുമെന്ന ബെവ്‌കോയുടെ അറിയിപ്പിന് പിന്നാലെ സർക്കാർ നിലപാട് തിരുത്തി. പദ്ധതി പൂർണമായി അവസാനിപ്പിക്കുന്ന തീരുമാനം മാറ്റിയതായി എക്‌സൈസ് മന്ത്രി എം. ലിജു അറിയിച്ചു. പദ്ധതിയെക്കുറിച്ച് സർക്കാരിന് പ്രതികൂല നിലപാടില്ലെന്നും, ഉദ്യോഗസ്ഥർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഓണം വരെ പദ്ധതി താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഓണത്തിന് ശേഷം ആവശ്യമായ പരിഷ്‌കരണങ്ങളോടെ പദ്ധതി വീണ്ടും നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
നാളെ മുതൽ പദ്ധതി അവസാനിപ്പിക്കുമെന്നും, ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ നൽകിയാൽ 20 രൂപ ലഭിക്കില്ലെന്നുമായിരുന്നു ബെവ്‌കോ നേരത്തെ അറിയിച്ചിരുന്നത്. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ 20 രൂപ അധികമായി ഈടാക്കി, അതേ ഔട്ട്‌ലെറ്റിൽ ക്യൂആർ കോഡുള്ള ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ തുക മടക്കി നൽകുന്നതായിരുന്നു പദ്ധതി. മദ്യശാലകളിൽ കാലിക്കുപ്പികൾ കെട്ടിക്കിടക്കുന്നതും സംഭരണ സൗകര്യക്കുറവും ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി പദ്ധതിക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയിലൂടെ 2024 സെപ്റ്റംബർ 15 മുതൽ ഡിസംബർ 10 വരെ ഉപഭോക്താക്കൾക്ക് 6.63 കോടി രൂപ റീഫണ്ടായി നൽകിയതായി കണക്കുകൾ വ്യക്തമാക്കുന്നു.



