അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതിക്ക് 5 വർഷം തടവും ശിക്ഷയും

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ നാടോടി യുവതിക്ക് കോടതി ശിക്ഷ വിധിച്ചു. കോയമ്പത്തൂർ മുക്കൂട് സ്വദേശിനി ദേവി (35)യ്ക്ക് 5 വർഷം തടവും 25,000 രൂപ പിഴയും ആണ് വിധിച്ചത്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്.
അടൂരിൽ നിന്ന് കെഎസ്ആർടിസി ബസിൽ കയറുന്നതിനിടെ കണ്ടക്ടർ അനീഷ് പ്രകടിപ്പിച്ച സമയോചിത ഇടപെടലാണ് കേസിൽ നിർണായകമായത്. കുട്ടി കണ്ടക്ടറുടെ കാലിൽ മുറുകെ പിടിച്ചതോടെ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ, ദേവിക്ക് തമിഴ് മാത്രമേ അറിയൂ, കുട്ടിക്ക് മലയാളം മാത്രമേ അറിയൂ എന്ന വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇരുവരെയും പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്.
ഇതിനിടെ കുട്ടിയുടെ അമ്മ മകളെ കാണാനില്ലെന്ന പരാതിയുമായി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകൽ കേസായി രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ടക്ടറുടെ ജാഗ്രതയും സമയോചിത ഇടപെടലും കൊണ്ടാണ് ഒരു വലിയ ദുരന്തം ഒഴിവായത്.



