അമേരിക്കയുടെ തീരുവ ഭീഷണി… റഷ്യൻ എണ്ണ വാങ്ങൽ തുടരുമെന്ന് ഇന്ത്യ

അമേരിക്കയുടെ തീരുവ ഭീഷണിക്കിടയിലും റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചന നൽകി ഇന്ത്യ. അമേരിക്കൻ നീക്കത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കേന്ദ്രസർക്കാർ ഇതിനോടകം അമേരിക്കയുമായി ചർച്ച നടത്തിയിട്ടുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെ അഞ്ച് രാജ്യങ്ങൾക്ക് 100 ശതമാനം അധികതീരുവ ചുമത്താനുള്ള ബിൽ കഴിഞ്ഞ ദിവസം യുഎസ് കോൺഗ്രസ് പാസാക്കിയിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, തുർക്കി, സ്ലോവാക്യ, ഹംഗറി എന്നീ രാജ്യങ്ങൾക്ക് അധികതീരുവ ചുമത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബിൽ.

എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. രാജ്യത്തിന്റെ ഊർജസുരക്ഷയ്ക്കാണ് പ്രധാന പരിഗണനയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പര്യാപ്തമായ അളവിലും മിതമായ നിരക്കിലും ഊർജം ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്ന് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയും പ്രതികരിച്ചു. വിപണി സാഹചര്യങ്ങൾക്കനുസരിച്ച് റഷ്യ ഉൾപ്പെടെ ഒന്നിലധികം സ്രോതസുകളിൽ നിന്നുള്ള സാധ്യതകൾ ഇന്ത്യ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയെ പൂർണമായി തഴയണമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാൽ രാജ്യത്തിന്റെ വ്യാപാര-സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. അമേരിക്കയുടെ അധികതീരുവ നയം ഇന്ത്യയുമായുള്ള വ്യാപാരകരാറിനെയും ബാധിച്ചേക്കുമെന്ന സാഹചര്യത്തിൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തുടർനീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കേന്ദ്രസർക്കാർ.

Related Articles

Back to top button